ഉത്തര്‍ പ്രദേശില്‍ അൻപതു വയസുകാരി ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അംഗം ചന്ദ്രമുഖി ദേവി വിവാദത്തില്‍. സ്ത്രീ ഒറ്റയ്ക്ക് പുറത്തിറങ്ങിയില്ലായിരുന്നു എങ്കില്‍ ഇത്തരം അനുഭവം ഉണ്ടാകില്ലായിരുന്നു എന്നായിരുന്നു ദേശീയ വനിതാ കമ്മിഷന്‍ അംഗത്തിന്‍റെ പ്രതികരണം.
ഈ സംഭവം മനുഷ്യത്വ രഹിതമാണെന്നും സ്ത്രീകള്‍ ഒറ്റയ്ക്ക് വൈകുന്നേരങ്ങളില്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ചന്ദ്രമുഖി ദേവി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്‍ അംഗത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണും പ്രതികരണവുമായി രംഗത്തെത്തി.
എന്തടിസ്ഥാനത്തിലാണ് ചന്ദ്രമുഖി ദേവി ഇങ്ങനെ പറഞ്ഞെതന്നറിയില്ലെന്നും സ്ത്രീകള്‍ക്ക് എപ്പോൾ എങ്ങോട്ട് വേണമെങ്കിലും സഞ്ചരിക്കാമെന്നും ചെയര്‍പേഴ്സൺ രേഖാ ശര്‍മ പറഞ്ഞു.
പീഡനത്തിരയായ സ്ത്രീ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവം നടന്ന് നാലാം ദിവസം കേസിലെ ഒന്നാം പ്രതിയായ സത്യാനന്ദനെയയും കൂട്ടുപ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സത്യാനന്ദൻ പ്രദേശത്തെ ക്ഷേത്രത്തിലെ അറിയപ്പെടുന്ന പുരോഹിതനാണെന്നതും ഏറെ വിവാദമുണ്ടാക്കിയിരുന്നു