ഉത്തരാഖണ്ഡില്‍ കോൺഗ്രസും ബിജെപിയുമായി പോര് കനക്കുന്നു. ബി.ജെ.പി അധ്യക്ഷന്‍ മുതിർന്ന വനിതാ നേതാവിനെതിരെ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ഇന്ദിര ഹൃദയേഷിനെതിരെ നടത്തിയ അപമാനകരവും ലൈംഗിക ചുവയുള്ളതുമായ പരാമർശത്തിന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബൻസിധാർ ഭഗത് മാപ്പ് പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പാർട്ടിയില്‍ സന്തുഷ്ടരല്ലാത്ത ചില ബിജെപി എംഎൽഎമാരുമായി ബന്ധമുണ്ടെന്ന് 79 കാരിയായ ഹൃദയേഷ് മുൻപ് പ്രസ്താവന നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ബൻസിധർ ഭഗത് എന്തുകൊണ്ടാണ് ഒരു വൃദ്ധയോട് ഇവർക്ക് ബന്ധപ്പെടേണ്ടി വന്നതെന്ന് വിവാദ പരാമര്‍ശം ഉന്നയിച്ചത്.
‘നിരവധി ബിജെപി എംഎൽഎമാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പറയുന്നു. എന്നാൽ നിങ്ങളെപ്പോലുള്ള ഒരു വൃദ്ധയുമായി അവർ എന്തിനാണ് ബന്ധപ്പെടുന്നത്?’ ആരാണ് മുങ്ങുന്ന കപ്പലുമായി ബന്ധപ്പെടുന്നത്?’ ബൻസിധർ പങ്കെടുത്ത പരിപാടിയിൽ ഒത്തുകൂടിയ ബിജെപി പ്രവർത്തകർ കരഘോഷങ്ങളോടെയാണ് ഈ പ്രസ്താവനയെ വരവേറ്റത്. വിഷയം ബിജെപി മേധാവി ജെ.പി.നദ്ദ ശ്രദ്ധിക്കണമെന്നും ഭഗത് മാപ്പ് ചോദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
‘ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടെ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ സംസ്ഥാനത്തെ പാർട്ടിയുടെ പ്രതീകമാണ്, സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. ഭഗത് എന്നെ കുറിച്ച് നടത്തിയ നിന്ദ്യമായ വാക്കുകൾ എന്നെ വേദനിപ്പിച്ചു. ബിജെപി ദേശീയ നേതാവ് നദ്ദ വിഷയത്തിൽ ഭഗത്തിനോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെടണമെന്നും ഇന്ദിര ഹൃദയേഷ് പറഞ്ഞു. പരാമർശം ആയുധമാക്കി കോൺഗ്രസ് –ബിജെപി പോര് തുടരുകയാണ്.