ട്വിറ്ററിനെ വെല്ലുവിളിച്ച് ഇന്ത്യയുടെ ‘ടൂട്ടർ’ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രാഷ്ട്രീയ–സിനിമാ–കായിക മേഖലകളിൽ നിന്നും രാജ്യത്തെ സ്വാധീനിക്കുന്ന പന്ത്രണ്ടോളം പ്രമുഖർ ഇതിനോടകം ടൂട്ടർ ഉപയോഗിച്ച് തുടങ്ങി. ടൂട്ടർ എന്നാൽ ശംഖുനാദം എന്നാണ് അർഥം.
തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപനമാണ് ടൂട്ടറിന് രൂപം നല്‍കിയത്. ടൂട്ടറില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെ ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍ മുതലായവ അടങ്ങിയിരിക്കാവുന്ന ടൂട്ട്‌സ് എന്ന് വിളിക്കുന്ന ഹ്രസ്വ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യാനാവും. മറ്റ് ഉപയോക്താക്കളെ പിന്തുടരാനും കഴിയും.
ഇന്ത്യയ്ക്ക് സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വേണ്ടത് അതിനാലാണ് തങ്ങള്‍ ടൂട്ടര്‍ അവതരിപ്പിക്കുന്നതെന്നാണ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന്റെ കോളനി ആയിരിക്കുകയല്ല ഇന്ത്യ ചെയ്യേണ്ടത് എന്നാണ് ആപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പോലെയാണ്. പക്ഷേ, ടൂട്ടര്‍ സ്വദേശി ആന്ദോളന്‍ 2.0 ആണ്, അവര്‍ അവകാശപ്പെടുന്നു.
ഇപ്പോള്‍ത്തന്നെ ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ, പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ക്കും ഇത് ഉപയോഗിക്കുന്നു. ബിജെപിയ്ക്കും വേരിഫൈഡ് അക്കൗണ്ടുകള്‍ ഉണ്ട്. ടൂട്ടര്‍ എന്നും ടൂട്ടര്‍ പ്രോ എന്നും രണ്ടു വേര്‍ഷനുകള്‍ ഉണ്ട്. പ്രോ വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ പ്രതിവര്‍ഷം 1000 രൂപ നല്‍കണം.