രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ വിമാനത്തിൽ ആദ്യ യാത്ര നടത്തി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ചെന്നൈയിലേക്കാണ് അദ്ദേഹവും കുടുംബവും യാത്ര നടത്തിയത്. തിരിപ്പതി സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഈ യാത്ര. ഔദ്യോഗിക പേജിൽ ഇതു സംബന്ധിച്ച ചിത്രവും പങ്കുവച്ചിട്ടുണ്ട്.
എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയർ ഇന്ത്യ വൺ വിമാനവും നിർമിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി രണ്ടു ബി 777– 337 ഇആർ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് നിര്‍വഹിക്കും. ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു.
മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും. വിമാനത്തിലേക്ക് വേണ്ട പ്രതിരോധ സംവിധാനങ്ങൾ 1350 കോടി രൂപയ്ക്കാണ് ഇന്ത്യ യുഎസിനോടു വാങ്ങിയത്.