സൈനികര്‍ക്ക് സല്യൂട്ട് നല്‍കുന്ന കുട്ടിയുടെ വിഡിയോ കുറച്ചു നാളുകൾക്ക് മുന്‍പ് ശ്രദ്ധ നേടിയിരുന്നു. സൈനികര്‍ കടന്നുപോകുമ്പോള്‍ ലഡാക്കിലെ ചുഷൂല്‍ റോഡിനരികില്‍ നിന്ന് നംഗ്യാല്‍ എന്ന ബാലനാണ് സല്യൂട്ട് ചെയ്തത്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വിഡിയോ ഷെയര്‍ ചെയ്തത്. കുഞ്ഞിന്റെ നിഷ്ക്കളങ്കത എന്നതിലുപരി എത്ര ആത്മാര്‍ത്ഥതയോടെയാണ് അവന്‍ സല്യൂട്ട് ചെയ്യുന്നതെന്ന് ആ വീഡിയോ കണ്ടവർ അന്ന് ചോദിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നംഗ്യാല്‍ താരമായിരുന്നു. ഇതോടെ ഇന്തോ ടിബറ്റന്‍ ബോർഡർ പോലീസ് നംഗ്യാലിന് ആദരവുമായെത്തി. നംഗ്യാലിന് ഒരു കുട്ടി യൂണിഫോം നല്‍കി. മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പില്‍ പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വിഡിയോ ഐ.ടി.ബി.പി തന്നെ വീണ്ടും ട്വിറ്റര്‍ വഴി പുറത്തുവിട്ടു. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഐ.ടി.ബി.പി വീഡിയോ പുറത്തുവിട്ടത്.