കർണാടകയിൽ വനിതാ അംഗത്തെ മർദിക്കുന്ന ബിജെപി എംഎൽഎയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സിദു സാവാദി എന്ന എംഎൽഎയാണ് പൊലീസ് നോക്കി നിൽക്കെ സ്ത്രീയെ കയ്യേറ്റം ചെയ്തത്. ഈ മാസം 10–നാണ് സംഭവം നടന്നത്.
കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടയിൽ നടന്ന തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മഹാലിംഗപൂര്‍ ടൗണ്‍ കൗണ്‍സിലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിക്ക് 13 അംഗങ്ങളും കോണ്‍ഗ്രസിന് പത്ത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മൂന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല.
തിരഞ്ഞടുപ്പ് ദിവസം ഇതില്‍ പ്രകോപിതനായ എംഎല്‍എ അവരെ തടയുകയായിരുന്നു. ബിജെപി അംഗമായ സ്ത്രീയെ എംഎല്‍എ വലിച്ചിഴയ്ക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എംഎല്‍എയുടെ മര്‍ദനത്തില്‍ യുവതിക്ക് പരിക്കേറ്റു. സംഭവത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.