ബിഹാർ സിപിഐഎമ്മിന്റെ ഔദ്യോഗിക പേജിലെ ഒരു പോസ്റ്റിന് താഴെ മലയാളത്തിൽ കമന്റുകൾ നിറയുകയാണ്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്മൈലിയും കമന്റും കിട്ടിയ പോസ്റ്റായി ഇതുമാറിയിരിക്കുന്നു. കേരളത്തിലെ ട്രോളൻമാരും ഈ പോസ്റ്റിൽ നിന്നും ആശയം സ്വീകരിച്ച് ട്രോളുകൾ അടിച്ചിറക്കി. ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് തേടിയുള്ള പോസ്റ്റാണ്. പോസ്റ്റിൽ പ്രധാനതാരം പശുവും, പശു രാഷ്ട്രീയവുമാണ് എന്നതാണ് പ്രശ്നം.
പശു രാഷ്ട്രീയത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന സിപിഎം ഗോസംരക്ഷകരായി ബിഹാറിൽ മാറുന്നു എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു. പാർട്ടി അധികാരത്തിൽ വന്നാൽ പശുക്കളുടെ സംരക്ഷണത്തിലും പരിപാലനത്തിലും കൂടുതൽ ശ്രദ്ധ വയ്ക്കുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. ഇതോടെയാണ് ഹിന്ദിക്കാരെക്കാൾ കൂടുതൽ മലയാളികൾ പോസ്റ്റിന് താഴെ എത്തിയത്. കേരളത്തിലും ട്രോൾ പേജുകളിൽ നിറയുകയാണ് സിപിഎമ്മിന്റെ ബിഹാർ നിലപാട്.
ബിഹാറില്‍ പശു രാഷ്ട്രീയവുമായി സിപിഎം. പശുക്കള്‍ക്ക് മികച്ച ഭക്ഷണവും വിദഗ്ധ ചികില്‍സയും ലഭ്യമാക്കാന്‍ മഹാസഖ്യത്തിനും സിപിഎം സ്ഥാനാര്‍ഥികള്‍ക്കും വോട്ടുചെയ്യണമെന്നാണ് പാര്‍ട്ടി ബിഹാര്‍ ഘടകത്തിന്‍റെ പ്രചാരണ മുദ്രാവാക്യം. മഹാസഖ്യത്തിന്‍റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ 29 സീറ്റിലാണ് മല്‍സരിക്കുന്നത്. നാല് സീറ്റാണ് സിപിഎമ്മിന് മല്‍സരിക്കാന്‍ ലഭിച്ചത്.