തന്റെ സ്വത്തുവിവരങ്ങളും ആസ്തിയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷത്തേക്കാൾ പ്രധാനമന്ത്രിക്ക് വരുമാനം കൂടിയപ്പോൾ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കുറവാണ് ഉണ്ടായത്. 2.85 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഒരു രൂപപോലും കടബാധ്യതയില്ല. 2019ല്‍ 2.49 കോടി രൂപയായിരുന്നു മൊത്തം ആസ്തി.
3.3 ലക്ഷം ബാങ്കിൽ നിക്ഷേപിച്ചതും 33 ലക്ഷം കഴിഞ്ഞ വർഷം സ്ഥിരനിക്ഷേമമായി ഇട്ടതിന്റെ മൂല്യ വർധനയുമാണ് മോദിയുടെ ആസ്തി വർധനയ്ക്ക് കാരണം. ഇപ്പോൾ കയ്യിലുള്ളത് 31,450 രൂപയാണ്. സേവിങ്‌സ് അക്കൗണ്ടില്‍ 3.38 ലക്ഷംരൂപയുമുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവിടെ 1,27,81,574 രൂപയാണ് സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി ലോണെടുത്തിട്ടില്ല. മാത്രമല്ല സ്വന്തം പേരിൽ വാഹനവുമില്ല. 45 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണമോതിരങ്ങള്‍ മോദിക്കുണ്ട്. 1,51,875 രൂപയാണ് അതിന്റെ മൂല്യം. ഗാന്ധിനഗറില്‍ വീടുള്‍പ്പടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. വസ്തുവിന് മോദിയുള്‍പ്പടെ മൂന്നുപേര്‍ക്ക് അവകാശമുണ്ട്.
പ്രധാനമന്ത്രി കൂടുതൽ ധനികനായപ്പോൾ അമിത്ഷായുടെ ആസ്തിക്ക് ഇടിവുണ്ടായി. ഗുജറാത്തിലെ ധനിക കുടുംബത്തിൽ പിറന്ന അമിത്ഷായ്ക്ക് 28.63 കോടിയാണ് നിലവിലെ ആസ്തി. 32.3 കോടിയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. ഗുജറാത്തിൽ 10 ഇടങ്ങളിലായി ഷായ്ക്ക് വസ്തുവകകൾ ഉണ്ട്.