രാജ്യത്ത് കോവിഡ് രോഗികൾ വർധിക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രി മയിലുകൾക്കൊപ്പം തിരക്കിലെന്ന പരിഹസവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കടക്കും. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
'ജനങ്ങൾ സ്വയം ജീവൻ രക്ഷിക്കാൻ പര്യാപ്തരായിരിക്കണമെന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒരാളുടെ ഈഗോയുടെ ഫലമാണ് രാജ്യത്ത് നടപ്പാക്കിയ ആസൂത്രിതമല്ലാത്ത ലോക്ഡൗണും അതുവഴിയുടെ കോവിഡ് അതിരൂക്ഷ വ്യാപനവും. മോദി സർക്കാർ 'ആത്മനിർഭർ' എന്ന് പറയുന്നു. അതിനർത്ഥം ജനങ്ങൾ സ്വയം ആരോഗ്യം സംരക്ഷിക്കണം, കാരണം പ്രധാനമന്ത്രി മയിലുകൾക്കൊപ്പം തിരക്കിലാണ് എന്നാണ്'. രാഹുൽ ഗാന്ധി ഹിന്ദിയിലുള്ള ട്വീറ്റിൽ കുറിച്ചിരിക്കുന്നത് ഇതാണ്.
ഇതിനിടെ, രാജ്യത്ത് കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗികളുടെ എണ്ണം നാല്‍പ്പത്തിയഞ്ച് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 92,071 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 48,46,427 ആയി. 1,136 രോഗികള്‍ ഇന്നലെ മരിച്ചു. ആകെ മരണം 79,722. രാജ്യത്ത് ആകെ 9,86,598 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 77,512 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37,80,107 ആയി ഉയര്‍ന്നു. മഹാരഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തന്നെയാണ് ഇന്നലെയും കൂടുതല്‍ രോഗ ബാധിതര്‍. <മഹാരാഷ്ട്രയില്‍ 22,543 പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. 11,549 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 416 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആന്ധ്രയിലും തമിഴ്നാട്ടിലും ഇന്നലെ രോഗം ബാധിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി.