പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ വീട് പൊളിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. കങ്കണയുടെ വീട് പൊളിച്ചതു പോലെ പകരമായി പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലുള്ള ബംഗ്ലാവും പൊളിക്കണമെന്ന് മഹിളാ മോര്‍ച്ചാ പ്രസിഡന്റ് രശ്മി ധര്‍ സൂദ് ബിജെപിയോട് ആവശ്യപ്പെട്ടു. കങ്കണയുടെ ഓഫീസ് പൊളിച്ചതിന് ശിവ്‍ സേനക്കെതിരെ പ്രചാരണം നടത്തണമെന്നും രശ്മി ധർ ആവശ്യപ്പെട്ടു. പ്രിയങ്കയുടെ ഷിംലയിലെ വീട് തകർക്കാനും മടിയില്ലെന്ന് രശ്മി പറഞ്ഞു. ബംഗ്ലാവ് നിര്‍മ്മിച്ച സ്ഥലം പരിസ്ഥിതി ലോല പ്രദേശമാണെന്നും ചില നേതാക്കള്‍ ആരോപിച്ചു.
അതേസമയം, പ്രിയങ്കയുടെ വീട് നിർമിച്ചത് നിയമങ്ങളെല്ലാം അനുസരിച്ചാണെന്ന് കോൺഗ്രസ് നേതാവ് കുൽദീപ് റാത്തോർ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ വീട് പൊളിക്കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ലെന്നും സുരക്ഷ ഒരുക്കുമെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു.
മലമുകളില്‍ 9 ഏക്കറിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 2007 ലാണ് ഈ സ്ഥലം പ്രിയങ്ക വാങ്ങിയത്.