കോവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത് കലശ് യാത്ര. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. സംസ്ഥാനമന്ത്രി തുള്‍സി സിലാവതിന്റെ അനുയായികളായ ബിജെപി പ്രവര്‍ത്തകരാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരക്കണക്കിന് സ്ത്രീകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോൾ സംഭവം വിവാദം ആയിരിക്കുകയാണ്.
മാസ്‌ക് പോലുമില്ലാതെ വനിതകള്‍ കൂട്ടമായി തലയില്‍ കലശവുമായി പോകുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. ഇതോടെ, സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കോവിഡ് മാര്‍ഗരേഖാ ലംഘനത്തിന് സംഘാടകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ജില്ലാ കലക്ടർ നിര്‍ദേശം നല്‍കി.
കലശ് യാത്രയോട് അനുബന്ധിച്ച് പങ്കെടുക്കുന്നവർക്ക് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ എത്താൻ കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. എന്നാല്‍ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും, അധികൃതരുടെ അനുമതിയോടെയാണ് കലശ് യാത്ര നടത്തിയതെന്നും ബിജെപി നേതാവ് രാജേഷ് സോങ്കര്‍ പറഞ്ഞു.
#WATCH Madhya Pradesh: Social distancing norms flouted during a procession (Kalash Yatra) organised by BJP in support of State Minister Tulsi Silawat in Indore yesterday. (08.09.2020)
— ANI (@ANI) September 9, 2020
Tulsi Silawat is contesting from the Sanwer constituency in the upcoming State Assembly by-poll pic.twitter.com/xONn7wzaJY