ഏഴു മണിക്കൂർ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഈ സ്ത്രീ റോഡിൽ തുടർന്നു. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നതിനോ പ്രതിഫലം പ്രതീക്ഷിച്ചോ അല്ല. പക്ഷേ ഇന്ന് രാജ്യമെങ്ങും ഈ പ്രവൃത്തിയെ അനുമോദിക്കുകയാണ്. ആരാണ് ഈ സ്ത്രീ എന്ന ചോദ്യത്തിന് ഉത്തരവും ഇപ്പോൾ കണ്ടെത്തി. കനത്ത മഴയിൽ വെള്ളക്കെട്ടായ മുംബൈ റോഡിൽ തുറന്നിരുന്ന മാന്‍ഹോളിന് മുന്നില്‍ മണിക്കൂറുകളോളം മഴ നനഞ്ഞ് നിന്നാണ് കാന്ത മുര്‍ത്തി എന്ന 50കാരി അപകടങ്ങളിൽ നിന്നും യാത്രക്കാരെ രക്ഷിച്ചത്.
ഈ വിഡിയോ മറ്റൊരാൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് രാജ്യമെങ്ങും വൈറലായത്. തെരുവിൽ പൂക്കൾ വിറ്റ് ജീവിക്കുന്ന ഈ സ്ത്രീ ആരും അപകടത്തിൽപ്പെടരുത് എന്ന ചിന്തയിലാണ് തുറന്നിരുന്ന മാൻഹോളിന് മുന്നിൽ കാവൽ നിന്നത്. എന്നാല്‍ സംഭവസ്ഥലത്തെത്തിയ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വഴക്ക് പറയുകയായിരുന്നെന്നും ഇവർ പറയുന്നു.