ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശിന് ഇന്ന് നൽകിയത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പങ്കെടുത്ത ചടങ്ങിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകുന്ന നീക്കം. ‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യൻ നയത്തിലൂടെ ബംഗ്ലാദേശിനെ ചേർത്തുനിർത്തുകയാണ് ഇന്ത്യ.
കഴിഞ്ഞ ഒക്ടോബറിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റെയില്‍വേ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്തു ഡീസൽ ട്രെയിൻ എൻജിനുകൾ ബംഗ്ലാദേശിന് നൽകിയത്. ഇതിലൂടെ ചൈനയുടെ പുതിയ നീക്കങ്ങൾക്ക് ഇന്ത്യ അതിവേഗം നൽകുന്ന മറുപടി കൂടിയാണിത്.