കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അഴിമതി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതി നിർദേശം. 884 കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ് ഉയരുന്ന ആരോപണം. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതി അന്വേഷണത്തിന് നിര്‍ദേശം നൽകിയിരിക്കുന്നത്.
മന്ത്രിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി എസ്.ഒ.ജി കണ്ടെത്തിയിട്ടും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുമെന്ന വാഗ്ദാനവുമായായിരുന്നു സൊസൈറ്റി രംഗത്തെത്തിയത്.
എന്നാല്‍ വ്യാജവായ്പകള്‍ അനുവദിച്ചുകൊണ്ട് നിക്ഷേപകരുടെ പണം അപഹരിക്കുകയായിരുന്നെന്നും ഇതിലൂടെ 884 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും പരാതിക്കാരന്‍ പറയുന്നു.