വിവാഹമോചനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് വെടിവച്ച് കൊന്നു. ബെംഗളുവിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ അമിത് അഗർവാളാണ് രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ഭാര്യയെ ബെംഗളുരുവിലെ ഫ്ലാറ്റിൽ വച്ച് വകവരുത്തിയ ശേഷം ഇയാൾ കൊൽകൊത്തയിലേക്ക് പോയി. ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അമ്മയെ വെടിവച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവർക്ക് 10 വയസുള്ള മകൻ ഉണ്ട്.
വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട കലഹമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കൊൽക്കത്തയിലെ വീട്ടിലെത്തിയ അഗർവാൾ ഭാര്യയുടെ അമ്മയുമായി വാഗ്വാദമുണ്ടാക്കി. വഴക്ക് മൂത്തതോടെ കയ്യിൽ കരുതിയ തോക്കെടുത്ത് വെടിയുതിർത്തു. ഭാര്യയെ താൻ കൊലപ്പെടുത്തിയെന്നും വിളിച്ചു പറഞ്ഞു. ഭാര്യയുടെ അമ്മ മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ അഗർവാളും ജീവനൊടുക്കി. വെടിയുതിർത്ത് കണ്ടതോടെ പരിഭ്രാന്തനായ അച്ഛൻ വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം അയൽക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ഇരുവരും.
അഗർവാളിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ബെംഗളുരു വൈറ്റ്ഫീൽഡിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.