കൊവിഡിനേക്കാൾ ഭയാനകം ഉംപുൻ; പൊട്ടിത്തെറിച്ച് ട്രാൻസ്ഫോമറുകൾ

amphan-cyclone
SHARE

കൊല്‍ക്കത്ത ∙ കേട്ടറിവിനേക്കാള്‍ അതിഭയാനകമായിരുന്നു ഉംപുന്‍ ചുഴലിക്കാറ്റിന്റെ ബംഗാളിലെ താണ്ഡവമെന്നു വെളിപ്പെടുത്തുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണു ട്രാന്‍സ്‌ഫോറമറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ദക്ഷിണ കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിലാണ് കനത്ത മഴയിലും കാറ്റിലും ട്രാന്‍സ്‌ഫോമറുകള്‍ പൊട്ടിത്തെറിച്ചത്. വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും വീടുകള്‍ അപ്പാടെ കാറ്റില്‍ ചിതറിത്തെറിക്കുന്നതും ചില വിഡിയോകളില്‍ കാണാം. മിക്ക കെട്ടിടങ്ങളുടെയും ചില്ലുജനാലകള്‍ തകര്‍ന്നു. മണിക്കൂറില്‍ നൂറുകിലോമീറ്ററിലധികം വേഗത്തില്‍ കാറ്റ് ചീറിയെത്തിയപ്പോള്‍ കാറുകള്‍ പറന്നു പൊങ്ങി ഒന്നിനുമുകളില്‍ ഒന്നായി വീണു.

വലിയ ഹുങ്കാര ശബ്ദത്തോടെയാണ് ഉംപുന്‍ വീശിയടിച്ചതെന്ന് കൊല്‍ക്കത്ത നിവാസികള്‍ ട്വിറ്ററില്‍ കുറിച്ചു. വാതിലുകള്‍ വിറയ്ക്കുകയായിരുന്നു. ജനാലകളുടെ ഗ്ലാസ് പൊട്ടി. കാറ്റിനു പിന്നാലെ വലിയ മഴയെത്തിയെന്നും കൊല്‍ക്കത്ത സ്വദേശി അര്‍ണബ് ബസു പറഞ്ഞു.

ബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപപ്പെടുന്ന രണ്ടാമത്തെ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍. 1999-ല്‍ വീശിയടിച്ച സൂപ്പര്‍ സൈക്ലോണില്‍ ഒഡീഷയില്‍ പതിനായിരത്തോളം പേരാണു മരിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...