തമിഴ്നാട് വിഴുപുരത്ത് 14 വയസുകാരിയെ തീവെച്ചു കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി മദ്രാസ്ഹൈക്കോടതി തള്ളി. കൊല്ലപെട്ട ജയശ്രീയുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം വേണ്ടായെന്ന് നിലപാട് എടുത്തതിനെ തുടര്‍ന്ന് ഹര്‍ജി തള്ളിയത്
വിഴുപുരത്ത് എ.ഡി.എം.കെ നേതാക്കള്‍ തീവെച്ച ജയശ്രീയെന്ന 14 കാരിയുടെ അമ്മ സഹായം തേടി മാധ്യമങ്ങളുടെ കാല്‍ പിടിക്കുന്നതാണിത്. ഭരണകക്ഷി നേതാക്കള്‍ പ്രതികളായതിനാല്‍ അന്വേഷണം തൃപ്തികരമാവില്ലെന്നായിരുന്നു പ്രധാന പരാതി. എന്നാല്‍ ദാരുണമായ കൊലപാതകം നടന്നു ഒരാഴ്ചയാകുമ്പോള്‍ കുടുംബം നിലപാട് മാറ്റി. കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നു നിലപാട് എടുത്തു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളി.എച്ച്. സുമതിയെന്ന പൊതുപ്രവര്‍ത്തകയാണ് കുടുംബത്തിനു വേണ്ടി കോടതിയെ സമീപിച്ചത്.
കുടുംബത്തിനു നിലവില്‍ ഇത്തരം ആവശ്യമില്ലെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിെയ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസുമാരായ സത്യനാരായണന്‍ ,പുഷ്പ സത്യനാരായണന് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണകക്ഷിയായ എ.ഡി.എം.കെയുടെ പ്രാദേശിക നേതാക്കളായ ജി.മുരുകന്‍, കലൈപെരുമാള്‍ എന്നിവര്‍ക്ക് പൊലീസില്‍ വന്‍ സ്വാധീനമുള്ളതിനാല്‍ അന്വേഷണം അട്ടിമറിക്കപെടുമെന്നായിരുന്നു ഹര്‍ജിയിലെ വാദം.
കുടുംബത്തിന്റെ നിലപാട് മാറ്റത്തിനു പിന്നില്‍ സമ്മര്‍ദ്ദമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ പത്താം തിയ്യതിയാണ് വിഴുപുരം ജില്ലയിലെ സിറുമധുരൈ ഗ്രാമത്തില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ചു അണ്ണാഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ 14 കാരിയെ തീവച്ചത്. 95 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി തൊട്ടടുത്ത ദിവസം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍വച്ച് മരിച്ചു.