ലോക്ക്ഡൗണിനിടെ ഗർഭിണിക്ക് തുണയായി പൊലീസ്. ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് യുവതി വഴിയരികിൽ കുഞ്ഞിന് ജൻമം നൽകിയത്. പഞ്ചബാബിലെ മോഗയിലുള്ള ധരംകോട്ട് ഗ്രാമത്തിലാണ് സംഭവം. രാത്രി പട്രോളിങ് ഡ്യൂട്ടി ചെയ്യുകയായിരുന്ന പണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിക്ക് തുണയായത്. 30 കാരിയായ ജ്യോതിക്കാണ് ദുരനുഭവം ഉണ്ടായത്. ദിവസ വേതനക്കാരനാണ് ജ്യോതിയും ഭർത്താവ് ഹര്‍മേഷും.
രാത്രി 9 മണിയോടെയാണ് ജ്യോതിക്ക്പ്രസവ വേദന അനുഭവപ്പെട്ടു. ഉടന്‍തന്നെ ഭര്‍ത്താവ് മോട്ടോര്‍ ബൈക്കില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. മൂന്നു മണിക്കൂറാണ് വിവിധ ആശുപത്രികളുടെ വാതിലുകൾക്കു മുന്നിൽ അവർ കാലുപിടിച്ചത്. ഇതില്‍ ധരംകോട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രവും ഉള്‍പ്പെടുന്നു. ഈ ആരോഗ്യകേന്ദ്രത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാര്‍ പോലും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചിട്ട നിലയിലുമായിരുന്നു. പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൂടി ചെന്നെങ്കിലും അവിടെയും പ്രവേശനം ലഭിച്ചില്ല. ആശുപത്രികളില്‍ നിന്ന് നിരാശരായി ഇവര്‍ മടങ്ങുമ്പോള്‍ ലോഗര്‍ക് ചൗകില്‍ പതിവു വാഹന പരിശോധന നടത്തുകയായിരുന്നു എഎസ്ഐ സിക്കര്‍ സിങ്ങും കോണ്‍സ്റ്റബിള്‍ സുഖ്ജിന്ദര്‍ സിങ്ങും. വേദനകൊണ്ടു പുളയുന്ന ജ്യോതിയെ കണ്ടപ്പോള്‍പൊലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ബെഞ്ചുകള്‍ അടുപ്പിച്ചിട്ട് കട്ടില്‍ പോലെയാക്കി. അടുത്ത് ഒരു വീട്ടിലുണ്ടായിരുന്ന നഴ്സിനെയും ഏതാനും അയല്‍ക്കാരെയും വിളിച്ചുണര്‍ത്തി കൊണ്ടുവന്നു. അര്‍ധരാത്രിയോടടുപ്പിച്ച് ജ്യോതി രോഡരികില്‍ ഒരുക്കിയ താല്‍ക്കാലിക കട്ടിലിൽ വെച്ച് കുഞ്ഞിവ് ജന്‍മം നല്‍കി.
പൊലീസുകാര്‍ തന്നെയാണ് പിന്നീട് യുവതിയെയും ഭര്‍ത്താവിനെയും വീട്ടില്‍കൊണ്ടുചെന്നാക്കിയത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തങ്ങളെ പുകഴ്ത്തിയ ജ്യോതിയുടെ ഭര്‍ത്താവിന്റെ അമ്മയോട് ദൈവത്തിനു നന്ദി പറയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം: ''തിരക്കൊന്നും വേണ്ട. അമ്മയ്ക്കും കുട്ടിക്കും ഒരു കുഴപ്പവും വരാതിരിക്കാനാണ് ഞങ്ങള്‍ നോക്കിയത്. ഞങ്ങള്‍ക്കല്ല നന്ദി പറയേണ്ടത്, ദൈവത്തിന്''.
കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങള്‍ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് ഹർമേഷ് പറയുന്നു. കോറോണ വൈറസിനെക്കുറിച്ചുള്ള ഭീതിയുള്ളതിനാല്‍ തങ്ങള്‍ പുറത്തുനിന്ന് ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ആശുപത്രിക്കാര്‍ പറഞ്ഞത്. 108 ല്‍ ആംബുലന്‍സിനുവേണ്ടിയും ഞങ്ങള്‍ വിളിച്ചു. അപ്പോള്‍ ആ വാഹനം മറ്റേതോ രോഗിയെയും കൊണ്ടു പോകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചത്. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും ഹർമേഷ് പറയുന്നു.