മരണത്തിന് മുൻപ് ചുമ കൂടി; കോവിഡെന്ന് ഭയന്ന് സംസ്കാരത്തിന് സഹായിച്ചില്ല

deadbody-01-04
SHARE

കോവിഡ് രോഗിയെന്ന് സംശയിച്ച് വയോധികന്റെ ശവസംസ്കാരത്തിന് സഹായം നിഷേധിച്ച് അയൽവാസികളും ബന്ധുക്കളും. തിരുവണ്ണാമലൈ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് മനസ്സാക്ഷിയെ മരവിപ്പിച്ച സംഭവം നടന്നത്. സിരുനാംപൂണ്ടി വില്ലേജിൽ താമസിക്കുന്ന ചോളൈ (62) വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം വീട്ടിൽ വച്ച് മരണമടയുകയായിരുന്നു.

ദീർഘനാളായി മദ്യത്തിനും പുകവലിക്കും അടിമയായ ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യാഴാഴ്ച മുതൽ മോശമായിരുന്നു. ചുമ കൂടുതലായിരുന്നതിനാൽ കോവിഡ് മൂലമാണ് ഇയാൾ മരിച്ചതെന്നു കരുതിയ ബന്ധുക്കളും അയൽവാസികളും ചോളൈയുടെ വീട്ടിലേക്കു തിരിഞ്ഞു നോക്കിയില്ല. 

വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം വില്ലുപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ മൃതദേഹം സംസ്കരിക്കുന്നതിന് ബന്ധുക്കളും അയൽവാസികളും സഹായിച്ചില്ല. തുടർന്നു പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും 7,000 രൂപ നൽകി ശവസംസ്കാരത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്തു. സ്ഥിരമായുള്ള മദ്യപാനവും പുകവലിയും മൂലം ഹൃദയവും കരളും ഗുരുതരാവസ്ഥയായിലായിരുന്നുവെന്നും ഹൃദയാഘാതമാണു മരണകാരണമെന്ന് സംശയിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

കോവിഡ് മൂലമല്ല മരണമെന്ന് ഉറപ്പാണെന്നും അതിനാൽ കോവിഡ് പരിശോധന നടത്തിയില്ലെന്നും അവർ പറഞ്ഞു. ചോളൈയുടെ ഭാര്യയും മൂത്ത മകനും കുറച്ചു വർഷങ്ങൾക്കു മുൻപ് മരിച്ചു. മാനസിക ദൗർബല്യമുള്ള 18 വയസ്സുള്ള മകൻ 10, 8 വയസ്സുള്ള മക്കൾ എന്നിവരോടൊപ്പമായിരുന്നു താമസം.

MORE IN INDIA
SHOW MORE
Loading...
Loading...