കഴുമരമടുത്തപ്പോൾ ചുവടുകൾ പതറി; കൊല്ലരുതെന്നു യാചിച്ചു: വിഫലമായ ബലപ്രയോഗം

nirbhaya-final-verdict845-2
SHARE

ന്യൂഡൽഹി : അവസാന ആഗ്രഹമില്ല, വിൽപ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല. നിർഭയക്കേസിലെ 4 കുറ്റവാളികൾ കഴുമരത്തോട് അടുത്തപ്പോൾ പതറിപ്പോയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഹൈക്കോടതിയിലും സുപ്രീം കോ‌ടതിയിലുമായി അവസാന നിയമയുദ്ധം നടക്കുമ്പോൾ മൂന്നാം നമ്പർ ജയിലിലെ സെല്ലിനുള്ളിൽ മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർ ഉറങ്ങിയിരുന്നില്ല. പുലർച്ചെ 3.30നു ജയിൽ അധികൃതരും വെസ്റ്റ് ഡൽഹി ജില്ലാ മജിസ്ട്രേട്ട് നേഹ ബൻസാലും സെല്ലുകളിലെത്തിയതോടെ അവർ തിരിച്ചറിഞ്ഞു, ഇനി വഴികളൊന്നുമില്ല.

കുളിക്കാതെ, ഭക്ഷണം കഴിക്കാതെ

ശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതികളെ കുളിപ്പിക്കാറുണ്ട്. എന്നാൽ ഇവർ അതിനു വിസമ്മതിച്ചുവെന്നാണു വിവരം. പ്രഭാത ഭക്ഷണവും കഴിച്ചില്ല. 3 പേർ വസ്ത്രവും മാറ്റിയില്ല. അവസാന സമയം അടുത്തതോടെ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് പറഞ്ഞു. താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാർ സിങ്ങിന്റെ ആവശ്യം. സെല്ലിലെ ഹനുമാൻ ചാലീസയുടെ പകർപ്പു കുടുംബാംഗങ്ങൾക്കു നൽകണമെന്നും അഭ്യർഥിച്ചു.

പവൻ, അക്ഷയ്, വിനയ് എന്നിവർ ജയിലിൽ ജോലി ചെയ്തു സമ്പാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മുകേഷ് ജയി‌ലിൽ കഴിഞ്ഞ 7 വർഷവും ജോലി ചെയ്തിരുന്നില്ല.

കൂട്ടുകാരനെ കാണാൻ അനുവദിച്ചില്ല

വിനയ് ശർമയും മുകേഷ് സിങ്ങും വ്യാഴാഴ്ച രാത്രി റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികൾ എ‌ന്നിവ ഉൾപ്പെട്ട അത്താഴം കഴിച്ചു. വൈകിട്ടു ചായ കുടിച്ച ശേഷം അക്ഷയ് കുമാർ ഒന്നും കഴിച്ചില്ല. ഇവരിലൊരാൾക്ക് മറ്റൊരാളെ കാണണമെന്ന ആവശ്യം അനുവദിച്ചില്ല.

കഴുമരത്തിലേക്കു പോകുന്നതിനു തൊട്ടു മുൻപു മതഗ്രന്ഥങ്ങളിൽ ഏന്തെങ്കിലും വായ‌ിക്കുകയോ പ്രാർഥിക്കുകയോ ചെയ്യാൻ ആഗ്രഹമുണ്ടോ എന്നു തിര‌ക്കിയെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ വൈദ്യപരിശോധന. വധശിക്ഷ നട‌പ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കറുത്ത മുഖംമൂടിയും മറ്റും അണിയിച്ചു. കഴുമരം പ്രതികൾ കാണരുതെന്നാണു ചട്ടം.

വിഫലമായ ബലപ്രയോഗം

കഴുമരത്തിലേക്കു നട‌ത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു. എന്നാൽ ജയിൽ അ‌ധികൃതർ ഇവരെ നിയന്ത്രിച്ചു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യർഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാൾ തളർന്നു വീണിരുന്നു. മുകേഷാവട്ടെ നിശ്ശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുൻപു മുകേഷ് ജയിൽ അധി‌കൃതരോടു മാ‌പ്പു പറഞ്ഞു.

കടപ്പാട് : ജോ ജേക്കബ്

MORE IN INDIA
SHOW MORE
Loading...
Loading...