കോവിഡിൽ പൗരന്മാർക്ക് രാജ്യത്തിന്റെ കരുതൽ; വിദേശികള്‍ക്കും തുണയായി ഇന്ത്യ; കയ്യടി

covid-police
SHARE

കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ദിനംപ്രതി കുതിപ്പാണു ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ. എന്നാൽ വൈറസ് ബാധ തടയുന്നതിനു മുൻപേ ഇന്ത്യയ്ക്കു മുൻപിലുണ്ടായിരുന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു. 

കോവിഡ് ബാധിത രാജ്യങ്ങളിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക. ആയിരക്കണക്കിന് ഇന്ത്യക്കാരാണു ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശരാജ്യങ്ങളിലുള്ളത്. അതിനാൽ പൗരന്മാരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതു പ്രധാന പരിഗണനയായി. ഇവർക്ക് വൈറസ് ബാധ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുമുണ്ടായിരുന്നു.

2019 ഡിസംബറിൽ ചൈനയിൽ വൈറസ് ബാധ തുടങ്ങിയപ്പോൾ തന്നെ വുഹാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർക്കാരിനു സാധിച്ചു. വുഹാനിൽ‌നിന്നു സ്വന്തം പൗരന്മാരെ നാട്ടിലെത്തിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. പ്രത്യേക വിമാനത്തിലായിരുന്നു വുഹാനിലുള്ളവരെ തിരികെയെത്തിച്ചത്. ചൈന, ഇറ്റലി, ഇറാൻ തുടങ്ങിയ വൈറസ് ബാധിത പ്രദേശങ്ങളിൽനിന്ന് ആയിരത്തിലധികം ഇന്ത്യക്കാരാണു സുരക്ഷിതരായി നാട്ടിലെത്തിയത്. ഇതിനു പുറമേ കുടുങ്ങിക്കിടന്ന മറ്റു രാജ്യക്കാരെയും രക്ഷിച്ചു. ഫെബ്രുവരി ഒന്നിനും മൂന്നിനുമായി 654 പേര്‍ ചൈനയിൽനിന്നു നാട്ടിലെത്തി. ഇതിൽ 647 പേർ ഇന്ത്യന്‍ പൗരന്മാരാണ്.

പരിശോധനകൾക്കു ശേഷം ഫെബ്രുവരി 18നാണ് ഇവരെ മോചിപ്പിച്ചത്. ചൈനയിൽ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലെ വുഹാൻ നഗരത്തില്‍ നൂറു കണക്കിന് ഇന്ത്യക്കാരാണു കുടുങ്ങിയത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങൾ ചൈനയിലെത്തിയാണ് ഇവരെ രക്ഷിച്ചത്. ഫെബ്രുവരി 26ന് ഹ്യൂബെ പ്രവിശ്യയിൽനിന്ന് 112 യാത്രക്കാരെ ഇന്ത്യൻ വ്യോമസേന നാട്ടിലെത്തിച്ചു. മ്യാൻമർ, ബംഗ്ലദേശ്, മാലദ്വീപ്, ചൈന, യുഎസ്, മഡഗാസ്കർ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ളവരെയും ഇന്ത്യ മോചിപ്പിച്ചു. 14 ദിവസത്തോളം ഐടിബിപി ക്യാംപിൽ പാർപ്പിച്ചശേഷം കൊറോണയില്ലെന്ന് ഉറപ്പിച്ചാണ് ഇവരെ വിട്ടയച്ചത്. ചൈനയ്ക്കു സഹായമായി മരുന്നുകളും ഇന്ത്യ വ്യോമസേനാ വിമാനത്തിൽ എത്തിച്ചു.

ഇറാനിൽ നിന്ന് 389 പേരെയാണ് ഇന്ത്യ രക്ഷിച്ചത്. ആദ്യഘട്ടത്തിൽ 234 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. 131 വിദ്യാർഥികളും 103 തീർഥാടകരുമാണു സംഘത്തിലുണ്ടായിരുന്നത്. വൈറസ് ബാധ രൂക്ഷമായ ഇറ്റലിയിലെ മിലാനിൽനിന്ന് 218 ഇന്ത്യക്കാരെ എത്തിച്ചു. ജപ്പാനിൽനിന്ന് 119 പേരെയും ശ്രീലങ്ക, നേപ്പാൾ, ദക്ഷിണാഫ്രിക്ക, പെറു പൗരന്മാരായ അഞ്ചുപേരെയും ഇന്ത്യ നാട്ടിലെത്തിച്ചു. ആഡംബരക്കപ്പലിൽ ക്വാറന്റീനിലായിരുന്ന ഇവരെ പരിശോധനകൾ നെഗറ്റീവായതിനെ തുടർന്നു മാർച്ച് 14ന് മോചിപ്പിച്ചു.

ജപ്പാനിലെ യോകോഹാമ തുറമുഖത്തുനിന്നും രക്ഷിച്ചശേഷം മനേസറിലെ സൈനിക കേന്ദ്രത്തിലാണ് ഇവരെ താമസിപ്പിച്ചത്. കൊറോണ ഭീഷണിയെ തുടർന്ന് 1031 പേരെയാണ് ഇന്ത്യ വിവിധ രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിച്ചത്. ഇതിൽ 48 പേർ വിദേശികളാണ്. പരിശോധനകൾ നെഗറ്റീവായതിനെ തുടർന്ന് ഐസലേഷനിലുള്ള 890 പേരെ വീടുകളിലേക്കു വിട്ടയച്ചു. നാട്ടിലെത്തിച്ചവരുടെ ചെലവുകളെല്ലാം വഹിച്ചതു സർക്കാരാണ്.

MORE IN INDIA
SHOW MORE
Loading...
Loading...