ചെന്നൈയിലെ ഐസലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലന്ന പരാതിയുമായി മലയാളി പെണ്‍കുട്ടി. ചെന്നൈ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി സയോനയാണ് ഗുരുതര ആരോപണം ഉന്നയിച്ചത് . അതിനിടെ ചെന്നൈയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
സയോനയെ കഴിഞ്ഞ ദിവസമാണ് മദ്രാസ് മെഡിക്കൽ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പനി, തൊണ്ടവേദന എന്നിവ ഉണ്ടായതിനെ തുടർന്നാണ് ഐസലെഷനിൽ ആക്കിയത്. എന്നാൽ അവിടെ വച്ചു നേരത്തേയുണ്ടായ രോഗത്തിന് പോലും ചികിത്സ ലഭിക്കുന്നില്ല. വയറിളക്കമുണ്ടായിട്ട് മരുന്ന് പോലും നല്‍കിയില്ല എന്നാണ് പരാതി
അതിനിടെ ചെന്നൈയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ 12നാണ് രോഗം സ്ഥിരീകരിച്ച യുപി സ്വദേശി ചെന്നൈയില്‍ എത്തിയത്. യുപിയില്‍ നിന്ന് രാജധാനി ട്രെയിനില്‍ ആദ്യം ഡല്‍ഹിയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കു വന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചു. അതിനു ശേഷം രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടി . തുടര്‍ന്ന് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി..