പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തിപ്രകടനമായിരുന്നു സമീപകാലത്തെ ബി.ജെ.പിയിതര സര്‍ക്കാരുകളുടെ അധികാരാരോഹണ ചടങ്ങുകള്‍. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ അസാന്നിധ്യം കൊണ്ടാണ് കേജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേയമായത്. പൗരത്വ ഭേദഗതി നിയമമടക്കം ചർച്ചയായ തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്‍റെ വേദിയാക്കി ചടങ്ങിനെ മാറ്റാൻ കേജ്‌രിവാള്‍ തയ്യാറായില്ല. പ്രധാനമന്ത്രിയെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചതിലൂടെ കേന്ദ്രവുമായി ഏറ്റുമുട്ടലിനു ഇല്ലെന്ന സൂചനയും നല്‍കുന്നു.
ഷഹീന്‍ബാഗിലെ പൗരത്വ നിയമവിരുദ്ധ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്ത തീവ്രവാദിയെന്നായിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബി.ജെ.പിയുെട പ്രമുഖ നേതാക്കള്‍ വരെ അരവിന്ദ് കേജ്‌രിവാളിനെ വിളിച്ചത്. ആ വിദ്വേഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി ചരിത്ര വിജയം കുറിച്ചിട്ടും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്‍റെ മുഖമായി തന്നെ അവതരിപ്പിക്കാന്‍ കേജ്രിവാള്‍ തയ്യാറല്ല. അത് മനസ്സിലാക്കാന്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കണ്ണോടിച്ചാല്‍ മതി. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനവിധിയെന്ന് പ്രകീര്‍ത്തിച്ച് കേജ്രിവാളിനെ അഭിനന്ദിക്കാന്‍ വരി നിന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഒരു പ്രാതിനിധ്യവും വേദിയിലില്ല. കര്‍ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഏറ്റവും ഒടുവില്‍ ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമെല്ലാം ബി.ജെ.പിയിതര സര്‍ക്കാരുകള്‍ അധികാരമേറ്റത്ത് രാജ്യത്തെ പ്രമുഖരായ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു. ഇവിടെ ക്ഷണിക്കപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം.
ഡല്‍ഹിയിലെ വിജയം ദേശീയ രാഷ്ട്രീയത്തില്‍ ഒരു ബലപരീക്ഷണത്തിന് കൂടി കേജ്‌രിവാളിനെ പ്രേരിപ്പിക്കും എന്ന കണക്കുകൂട്ടലുകളാണ് ഇതിലൂടെ തെറ്റുന്നത്.