ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇടയ്ക്കിടെ വന്നുപോകുന്ന ചൈനയുടെ അന്തര്‍വാഹിനികള്‍ക്ക് മറുപടിയുമായി ഇന്ത്യ. സുഹൃദ് രാജ്യങ്ങളിലെ സന്ദര്‍ശനമെന്ന് ചൈന അവകാശപ്പെടാറുണ്ടെങ്കിലും ഇന്ത്യയെ ഒന്ന് ഭീഷണിപ്പെടുത്തുകതന്നെയാണ് ഇത്തരം സന്ദര്‍ശനങ്ങളുടെ ചൈന ലക്ഷ്യമിടുന്നത്. എന്നാല്‍ മാറുന്ന ലോകക്രമത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇന്ത്യ എന്തായാലും ഇനി കളമറിഞ്ഞ് കളിക്കാനുള്ള നീക്കത്തില്‍ തന്നെയാണ്. ഇതിന്‍റെ ഭാഗമായി തന്നെയാണ് പ്രതിരോധ നയങ്ങളില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും. ബെയ്ജിങ്ങിന്‍റെ ആക്രമണോല്‍സുകമായ പ്രതിരോധ നയത്തെ അതേ നാണയത്തില്‍ എതിരിടാനാണ് ഇപ്പോള്‍ ന്യൂഡല്‍ഹിയുെട തീരുമാനം.
ഒരിടവേളയ്ക്കുശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം നടക്കാൻ പോവുകയാണ്. ഈ മാസം 24, 25 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. നയതന്ത്ര–പ്രതിരോധ സഹകരണം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളുടെയും നീക്കം. സൈനികമായും ശാക്തികമായും വര്‍ധിച്ചുവരുന്ന ചൈനീസ് ആധിപത്യത്തിന് തടയിടാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് ഇന്ത്യയുടെ പിന്തുണ അത്യാന്താപേക്ഷിതമാണ്. ഇതിന്‍റെ തുടര്‍ച്ചയായി വേണം ഈ സന്ദര്‍ശനത്തെ കാണാന്‍, മാത്രമല്ല ഡോണള്‍ഡ് ട്രംപും നരേന്ദ്രമോദിയുമായുള്ള സൗഹൃദവും പലതലങ്ങളില്‍ ചര്‍ച്ചയാകുന്നതുമാണ്. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മി കല്ലുകടിയായി ഉയരുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിക്കുകയാണ്.
ഇതിന്‍റെ ഭാഗമായാണ് 2.6 ബില്യൺ യു.എസ്. ഡോളർ (ഏകദേശം 18, 000 കോടി രൂപ) ചെലവിൽ അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന സൈനിക ഹെലികോപ്റ്റർ കരാര്‍. അമേരിക്കൻ ആയുധ നിർമാണ കമ്പിനിയായ ലോക്ഹീഡ് മാർട്ടിന്റെ MH-60 R സീ ഹോക്ക് ഹെലികോപ്റ്ററാണ് നാവികസേനയ്ക്കായി ഇന്ത്യ വാങ്ങുന്നത്. നിലവിലെ കരാർ പ്രകാരം 24 എണ്ണത്തിനാണ് ഇന്ത്യ ഓർഡർ നൽകുക. നാലുവര്‍ഷത്തിനുള്ളില്‍ ഇവ സേനയുടെ ഭാഗമാകും.
എന്താണ് MH-60 R സീ ഹോക്ക് ഹെലികോപ്റ്ററുകളുടെ പ്രത്യേകത ?
- യുദ്ധക്കപ്പലുകളുടെ വിവിധ വിഭാഗങ്ങളിലാണ് സീ ഹോക്ക് ഹെലികോപ്റ്ററുകൾ പ്രധാനമായും ഉപയോഗിക്കുക.
- മുങ്ങിക്കപ്പലുകൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന തരത്തിലാണ് സീ ഹോക്കിന്റെ നിർമാണം.
- കടൽ രക്ഷാദൗത്യങ്ങളിലും കേമനാണ് സീ ഹോക്ക് വിമാനങ്ങൾ.
- മുങ്ങിക്കപ്പലുകൾക്കെതിരെ ഉപയോഗിക്കാൻ തക്ക ടോർപ്പിഡോകളും ശത്രുവിന്റെ യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ തക്ക ശേഷിയുള്ള മിസൈലുകളും സീ ഹോക്കിന്‍റെ പ്രത്യേകതയാണ്. എതിരാളിയുടെ ആക്രമണത്തെ തടുക്കാൻ വേണ്ട പ്രതിരോധ മാർഗങ്ങളും നിരവധിയുണ്ട്.
- 2006 മുതലാണ് അമേരിക്കൻ നാവികസേന സീ ഹോക്കുകളുടെ പുതിയ വിഭാഗമായ MH 60 R ഉപയോഗിക്കാൻ തുടങ്ങിയത്.
- അമേരിക്ക, ഓസ്ട്രേലിയ, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവിൽ MH-60 R സീ ഹോക്കുകൾ ഉപയോഗിക്കുന്നത്.
2007ന് ശേഷം17 ബില്യൺ ഡോളറിന്റെ (ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ) ആയുധങ്ങളണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയത്. ചൈനയുമായി വർധിച്ചു വരുന്ന സൈനിക മൽസരത്തിൽ ഇന്ത്യ കൂടുതലും ആശ്രയിക്കുന്നത് അമേരിക്കയെയാണ്.
അതും ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായ റഷ്യയെ മറികടന്ന്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് സമിതി ഹെലികോപ്റ്റർ ഇടപാടിന് അന്തിമാനുമതി ഉടന്‍ നൽകും. ഇത് കൂടാതെയാണ് ലോക്ഹീഡ് മാർട്ടിന്റെ തന്നെ ആക്രമണവിഭാഗത്തില്‍പ്പെടുന്ന ഹെലികോപ്റ്ററായ അപ്പാച്ചെ കരസേനയ്ക്കായി വാങ്ങുന്നത്. ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ തന്നെ ഇവ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്.