കോൺഗ്രസ് എംപി ശശി തരൂരുമായുള്ള അഭിമുഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച ആർജെ പുർഖക്ക് സൈബർ ആക്രമണം. തരൂരുമൊത്തുള്ള ചിത്രത്തില്‍ അശ്ലീലകമന്റുകളും അധിക്ഷേപങ്ങളും നിറഞ്ഞതോടെ ഇതിനെതിരെ പുർഖ രംഗത്തെത്തി.
ജയ്പൂരിൽ നടന്ന സാഹിത്യോത്സവത്തിലാണ് പുർഖ ശശി തരൂരിനെ അഭിമുഖം ചെയ്തത്. തരൂരിനെതിരെയുള്ള ആക്രമണത്തിനായി ചിത്രം പലരും ദുരുപയോഗിച്ചു. ചിത്രത്തിൽ കമന്റുകളിട്ടത് കൂടാതെ എഡിറ്റ് ചെയ്ത് സ്ത്രീവിരുദ്ധ ട്രോളുകളുണ്ടാക്കുകയും ചെയ്തു.
തരൂരിന്റെ പുതിയ ഇര എന്ന രീതിയിലുള്ള ലൈംഗികചുവയോടെ അശ്ലീലകമന്റുകളോടെയാണ് ചിത്രം ട്വിറ്ററില്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിപ്പിച്ചത്.
ജോലിയുടെ ഭാഗമായി താന്‍ ചെയ്ത ഇന്റര്‍വ്യൂവിലെ തന്നെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി മോശമായി ഉപയോഗിക്കുന്നതിനെതിരെ യുവതി രംഗത്തെത്തി. സ്വന്തം ജോലി ചെയ്തതിനാണ് താന്‍ ഇത്രയേറെ ഉപദ്രവിക്കപ്പെട്ടതെന്നത് വിഷമിപ്പിക്കുന്നുവെന്നും പുര്‍ഖ ദ ക്വിന്റിനോട് പറഞ്ഞു.