തണുപ്പിന്റെ കാഠിന്യം പാരമ്യത്തിലെത്തിയിരിക്കുകയാണ് കശ്മീരില്‍. നാല്പതു ദിവസം നീണ്ടുനില്‍ക്കുന്ന, ചില്ലായ് കലാന്‍ എന്നപേരിലറിയപ്പെടുന്ന ഈ കൊടുംതണുപ്പിന്റെ നാളുകള്‍ കശ്മീരിലും അതിര്‍ത്തിപ്രദേശങ്ങളിലും വിനോദസഞ്ചാര സീസണ്‍ കൂടിയാണ്.
കശ്മീരും താഴ് വരയും അതിര്‍ത്തിപ്രദേശങ്ങളൊക്കെയും മഞ്ഞുകൂമ്പാരമായിരിക്കുകയാണ്. 2 ആഴ്ചയിലേറെയായി കടുത്തമഞ്ഞുവീഴ്ച തുടങ്ങിയിട്ട്. ഇപ്പോഴും തുടരുന്നു. ജനുവരി 31വരെ അതികഠിനമായ മഞ്ഞുവീഴ്ചയും കൊടുംതണുപ്പും കശ്മീരിനെ മൂടുമെന്നാണ് കാലാവസ്ഥാറിപ്പോര്‍ട്ടുകള്‍. ഈ 40 ദിവസത്തെ കാലയളവ് ചില്ലായ് കലാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കന്‍ കശ്മീരിലെ സ്കീയിങ് ആയ ഗുല്‍മാര്‍ഗില്‍ മൈനസ് 10 ആണ് താപനില.
അമര്‍നാഥ് യാത്രയുടെ ബേസ് ക്യാംപായ ആയ പഹൽഗാമിലും മഞ്ഞിന്റെ പെയ്ത് തുടരുകയാണ്. ഖ്വാസിഗുന്ധിൽ 38.5സെന്റീമീറ്റർ ആണ് മഞ്ഞ് വീഴ്ച. ലേ, ലഡാക്ക്,ദ്രാസ് എന്നീ അതിര്‍ത്തിമേഖലകളിലും താപനില മൈനസിലാണ്. ജനുവരി 31നാണ് ചില്ലായ് കലാന്‍ അവസാനിക്കുക. ഈ കാലയളവില്‍ തന്നെ 20 ദിവസം നീണ്ടുനില്‍ക്കുന്ന ചെറുമഞ്ഞുവാഴ്ചയെ 'ചില്ലായ് ഖുർദ്' എന്നും, 10 ദിവസം നീണ്ടുനില്‍ക്കുന്ന നേരിയ മഞ്ഞുവീഴ്ചയെ 'ചില്ലായ് ബച്ച' എന്നുമാണ് അറിയപ്പെടുന്നത്. തണുത്തുറഞ്ഞ തടാകങ്ങളിലെ മഞ്ഞുപാളികള്‍ അടിച്ചുപൊട്ടിച്ച് അതില്‍നിന്നും മീന്‍പിടിക്കുന്നതും ചില്ലായ് കലാന്റെ പ്രത്യേകതയാണ്. തൂവെള്ളമഞ്ഞുകട്ടകള്‍കൊണ്ടുണ്ടാക്കിയ കട്ടിപ്പുതപ്പില്‍ കുളിരാര്‍ന്നുകിടക്കുകയാണ് സഞ്ചാരികളുടെ പറുദീസയായ കശ്മീര്‍ താഴ്് വര.