സ്വതന്ത്ര്യദിനത്തില്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഇൗ ചിത്രം ഇന്ന് വീണ്ടും ശ്രദ്ധ നേടുകയാണ്. ധുബ്രി ജില്ലയിലെ ഒരു എല്‍പി സ്‌കൂളില്‍നിന്നുള്ള ചിത്രമായിരുന്നു ഇത്. കഴുത്തറ്റം വെള്ളത്തില്‍ നിന്നു കൊണ്ട് ദേശീയ പതാകയ്ക്ക് ആദരമര്‍പ്പിക്കുന്ന ആസാമിൽ നിന്നുള്ള രണ്ട് കുട്ടികളുടെ ചിത്രം അന്ന് ചർച്ചയായിരുന്നു. വൈറലായ ഇൗ ചിത്രത്തിൽ ഇടത് ഭാഗത്ത് നില്‍ക്കുന്ന ഹൈദര്‍ അലി ഖാന്‍ എന്ന കുട്ടി ഇന്ത്യന്‍ പൗരന്‍ അല്ലെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്.
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഹൈദറിന്‍റെ പേരില്ലെന്നാണ് വാദം. എന്നാൽ കുട്ടിയുടെ വീട്ടിലെ മറ്റ് അംഗങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തനിക്ക് ദേശീയ പൗരത്വ റജിസ്റ്റര്‍ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും, ഞങ്ങളുടെ കൂട്ടത്തിലെ മുതിര്‍ന്നവര്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും കുട്ടി മാധ്യമങ്ങളോട് പറയുന്നു.
അന്ന് അസമിലെ പ്രളയസമയത്ത് വെള്ളം കയറിയ സ്കൂളിൽ കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് ഇൗ കുട്ടികൾ പതാകയെ ആദരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന അധ്യാപകനാണ് ചിത്രം പകര്‍ത്തിയത്. ഇൗ ചിത്രം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അതേസമയം പ്രക്ഷോഭം അതിശക്തമായിരുന്ന അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ കരസേന രംഗത്തിറങ്ങി. അക്രമങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ സമിതി നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചു.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 42 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ അടുത്തമാസം അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. ബംഗാളില്‍ അതിശക്തമായ പ്രക്ഷോഭം തുടരുകയാണ്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു