ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിലെ മുഖ്യപ്രതിക്ക് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് തവണ വെടിയേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. അതിനിടെ കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഹൈക്കോടതി തടഞ്ഞു. ഹർജികളില്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്ന്റെ ബെഞ്ച് തിങ്കളാഴ്ച വിധി പറയും.
വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കാൻ വേണ്ടി പോലീസ് നടത്തിയ നാടകമാണ് ഏറ്റുമുട്ടൽ കൊലകളെന്ന ആരോപണം ശക്തമാകുന്നതിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഹൈദരാബാദിലെത്തി തെളിവെടുപ്പ് നടത്തി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തും മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മെഹ്ബൂബ് നഗറിലെ ആശുപത്രിയിലും എത്തിയാണ് തെളിവെടുപ്പ് നടത്തിയത്.ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.
ആന്ധ്രാപ്രദേശിനും തെലങ്കാനക്കും പുറത്തുള്ള മെഡിക്കൽ സംഘത്തെ കൊണ്ടു പോസ്റ്മോർട്ടും നടത്തുക. പൊലീസ് ക്യാമറാമാൻ അല്ലാത്തവരെ കൊണ്ടു പോസ്റ്മോർട്ടും ചിത്രീകരിക്കുക, അനേഷ്വണങ്ങൾക്ക് ഹൈക്കോടതി മേൽനോട്ടം വഹിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിൽ ഉള്ളത്. വിവിധ സംഘടനകളും വ്യക്തികളും അയച്ച കത്തുകൾ ഹൈക്കോടതി പൊതു താല്പര്യ ഹർജിയായി പരിഗണിക്കുകയായിരുന്നു. അതിനിടെ പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശി ക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ മൂന്ന് ഹർജികൾ ഫയൽ ചെയ്തു.
സംഭവത്തിൽ വീഴ്ചകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയതോടെ പോലീസ് കടുത്ത പ്രതിരോധത്തിലായി. കൊല്ലപ്പെട്ട പ്രതികൾക്കു മറ്റു കേസുകളിൽ പങ്കുണ്ടോ എന്ന കാര്യം വിശദമായി അനേഷിക്കുമെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്.