ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതകുലജാതരുടെ അഗ്രഹാരങ്ങളെന്ന ആക്ഷേപം പണ്ടേയുണ്ട്. ജീവന്‍ കൊടുത്ത് അത് ശരിവെച്ചവരുടെ പട്ടികയിലാണ് ഫാത്തിമ ലത്തീഫും ഇടം പിടിച്ചത്. പ്രവേശനപ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ഫാത്തിമ ചെന്നൈ ഐ ഐ ടിയില്‍ പഠനമാരംഭിച്ചത്. മാസങ്ങള്‍ക്കകം തന്നെ ആ മിടുക്കി മരണപ്പെട്ടു. പൊലീസിന്റെ ഭാഷയില്‍ ആത്മഹത്യയെങ്കിലും ഫാത്തിമയുടേത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറെന്ന് വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു.
തന്റെ മുസ്ലിം പേരും വേഷവിധാനവും വരെ കാമ്പസില്‍ വിവേചനത്തിന് ഇടയാക്കുന്നുവെന്ന് നേരത്തെ ഫാത്തിമ സംശയിച്ചിരുന്നു. മിടുക്കരായ കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുമ്പോഴും വിഷയം പരിശോധിക്കാതെ തൂങ്ങി മരണം അസാധ്യമാക്കുന്ന ഫാനുകള്‍ വാങ്ങാനൊരുങ്ങുകയാണ് ഐ ഐ ടി അധികൃതര്‍. ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദളിത്, ആദിവാസി, മുസ്ലിം വിദ്യാര്‍ഥികളെ ഒഴിവാക്കുന്നത് പരിശോധിക്കുകയാണ് ചൂണ്ടുവിരല്‍.