വിവാഹത്തിന് മുന്‍പ് വരൻ മദ്യപിച്ച് നൃത്തം ചെയ്തതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് വിവാഹവേദിയിൽ ബന്ധുക്കൾ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം.
നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. ഇരുവരും മാലകൾ കൈമാറി വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്ന വരൻ സംഗീതത്തിനൊപ്പം വേദിയില്‍ നാഗിൻ നൃത്തം കളിക്കാൻ തുടങ്ങി. ഇതോടെ വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു.
ഇതോടെ വരൻ വധുവിനെ തല്ലി. ഇതോടെ വേദിയിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സമ്മാനങ്ങളെല്ലാം തിരിച്ചുനൽകാൻ വരന്റെ വീട്ടുകാർ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോൾ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.