പ്രകോപനപരമായ ഒരു പോസ്റ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത് എന്ന നിർദേശം വിധി വരുന്നതിന് മുൻപ് തന്നെ സജീവമായിരുന്നു. ഇപ്പോഴിതാ മാതൃകയാവുകയാണ് സൈബർ ഇടങ്ങളിലെ ചർച്ചകളും നീക്കങ്ങളും. ഹിന്ദു-മുസ്‌ലിം ഭായ് ഭായ്’ എന്ന ഹാഷ്ടാഗോടെ 22000 അധികം ട്വീറ്റുകളാണ് വൈറലായിരിക്കുന്നത്.
ചിത്രങ്ങളും മികച്ച ആശയങ്ങളും ഉൾപ്പെടുത്തിയാണ് ഇൗ ചർച്ച എന്നതും ഏറെ ഹൃദ്യമാണ്. ഉത്തരേന്ത്യയിൽ പോലും കേരളത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ചിത്രങ്ങളാണ് കൂടുതൽ ആളുകളും ട്വീറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്നാണ് സുപ്രീം കോടതിയുടെ വിധി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. പകരം മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന്, തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കണം.
പള്ളി നിലനിന്ന സ്ഥലത്തിന്റെ സമ്പൂര്‍ണ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരക്ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച കോടതി, രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ടെന്ന് പറഞ്ഞു. സര്‍വെയുടെ ഖനനത്തില്‍ തര്‍ക്കസ്ഥലത്ത് മുസ്‌ലിം നിര്‍മിതിയല്ല കണ്ടെത്തിയത്. രാമജന്മഭൂമിക്കല്ല, ശ്രീരാമദേവനാണ് നിയമവ്യക്തിത്വമെന്ന് അഭിപ്രായപ്പെട്ട കോടതി, രാംലല്ലയുുടെ വാദം പ്രസക്തമാണെന്ന് നിരീക്ഷിച്ചു. 1949ല്‍ വിഗ്രഹം സ്ഥാപിച്ചതിനെയും 1992ല്‍ ബാബ്റി മസ്ജിത് പൊളിച്ചതിനെയും കോടതി അപലപിച്ചു. ഏകകണ്ഠമായാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.