ബാബ്റി മസ്ജിദ് നിലനിന്നിടത്ത് സുന്നി വഖഫ് ബോര്‍ഡിന് ഒറ്റയ്‍ക്ക് അവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. കൈവശാവകാശം തെളിയിക്കാനും കഴിഞ്ഞില്ല. വഖഫിന്റെ അവകാശങ്ങള്‍ തള്ളികളയാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് ആശ്രയിച്ച കോടതി, നിര്‍മോഹി അഖാഡയ്‍ക്ക് പരിപാലന അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് കണ്ടെത്തി.
അയോധ്യക്കേസില്‍ സുന്നിവഖഫ് ബോര്‍ഡിന്റെയും നിര്‍മോഹി അഖാഡയുടെയും അവകാശവാദങ്ങള്‍ ഒരുമിച്ചാണ് കോടതി പരിശോധിച്ചത്. ബാബ്‍റി മസ്ജിദ് നിലനിന്നിടത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് കോടതി പ്രധാന തെളിവായി കണക്കാക്കി. അതേസമയം, ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടിലില്ല. പന്ത്രണ്ടാം നൂറ്റാണ്ടിനും മസ്ജിദ് നിര്‍മിച്ച പതിനാറാം നൂറ്റാണ്ടിനുമിടയിലുള്ള നാനൂറ് വര്‍ഷത്തെ കാലത്തെക്കുറിച്ച് എ.എസ്.ഐ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ലെന്നും വിധിയിലുണ്ട്. പള്ളി നിലനിന്ന ഭൂമിയുടെ അവകാശം മുസ്‍ലിംകള്‍ക്ക് മാത്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞില്ല.
കൈവശാവകാശവും തെളിയിക്കാനായില്ല. 1856 മുന്‍പ് നമസ്കാരം നടന്നതിന് തെളിവില്ല. രാംചബൂത്ര നിലനില്‍ക്കുന്ന പള്ളിക്കു പുറത്തുള്ള പ്രദേശത്തിന്മേല്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് കൈവശാവകാശം ഉണ്ടായിരുന്നത് എന്നതിന് രേഖകളുണ്ട്. നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അവര്‍ക്ക് ഭൂമിക്ക് മേല്‍ അവകാശമുണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പരിപാലന അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പരിഗണിച്ചാണ് കോടതി ക്ഷേത്രം നിര്‍മിക്കാനുള്ള ട്രസ്റ്റില്‍ അംഗത്വം നല്‍കാന്‍ ഉത്തരവിട്ടത്