ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ തല്‍ക്കാലം പങ്കാളിയാകില്ല. ഇന്ത്യ മുന്നോട്ടുവെച്ച ആശങ്കകള്‍ പരിഹരിക്കപ്പെട്ടില്ലെന്നും കരാര്‍ വ്യവസ്ഥകള്‍ നീതിയുക്തമല്ലെന്നും ബാങ്കോക്കില്‍ നടന്ന ആര്‍സിഇപി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ കര്‍ഷകരുെടയും ചെറുകിട കച്ചവടക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. എന്നാല്‍ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കൂട്ടായ്മയിലുള്ള ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോകും.
സാധാരണക്കാരനായ ഇന്ത്യക്കാരന് എന്ത് ഗുണമുണ്ടാകുമെന്ന് ചിന്തിച്ചപ്പോള്‍ ഈ കാരാറില്‍ പങ്കാളിയാകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വിട്ടുവീഴ്ച്ച ഒട്ടുമില്ലാതെ ഇന്ത്യയുടെ നിലപാട് ആര്‍സിഇപി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വിപണിയില്‍ ചൈനയുടെ അപ്രമാദിത്വത്തിന് വഴിയൊരുങ്ങുമെന്നതാണ് ഇന്ത്യയുടെ ആശങ്ക. കാര്‍ഷിക, വ്യാപാര മേഖലകള്‍ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി കരാറിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. സേവന, നിക്ഷേപ മേഖലകള്‍ ഇന്ത്യയ്ക്ക് തുറന്നുകൊടുക്കാന്‍ ചില രാജ്യങ്ങള്‍ക്ക് മടിയാണെന്ന് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പറഞ്ഞു. ഇറക്കുമതിയില്‍ അസമത്വമുണ്ടാകുന്ന സാഹചര്യം പരിഹരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്ന കര്‍ഷകരുടെയും കച്ചവടക്കാരുടെയും വ്യാപരികളുടെയും പ്രഫഷണലുകളുടെയും താല്‍പര്യം പരിഗണച്ചേ കരാറിന്‍റെ ഭാഗമാകാന്‍ കഴിയൂവെന്നും മോദി വ്യക്തമാക്കി. വിപണി തുറന്നിടുന്നതിനോടും മല്‍സരാധിഷ്ടിതമാക്കുന്നതിനോടും ഇന്ത്യയ്ക്ക് അനുകൂല നിലപാടാണുള്ളത് എന്നാല്‍ അത് രാജ്യതാല്‍പര്യങ്ങള്‍ ബലികഴിച്ചാകില്ല. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഇന്ത്യയെടുക്കുന്നതെന്നും മോദി പറഞ്ഞു.
ആശങ്കകള്‍ പരിഹരിച്ചാല്‍ കരാറിന്‍റെ ഭാഗമാകുന്നത് അപ്പോള്‍ ആലോചിക്കാമെന്നതാണ് നിലവിലെ ഇന്ത്യയുടെ നിലപാട്. ഇന്ത്യ ഒഴികെ 15 രാജ്യങ്ങള്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഫെബ്രുവരിയില്‍ കരാറിന് അന്തിമ രൂപം നല്‍കാനും ജൂണില്‍ ഒപ്പുവയ്ക്കാനുമാണ് നീക്കം. ഇന്ത്യയ്ക്ക് പിന്നീട് വേണമെങ്കില്‍ കരാറിന്‍റെ ഭാഗമാകാമെന്ന് ചൈന വ്യക്തമാക്കി.