ഹരിയാനയിലെ കര്‍ണാലില്‍ അന്‍പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരി മരിച്ചു. ഇന്നലെ വൈകിട്ട് വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ശിവാനി എന്നാണ് കുട്ടിയുടെ പേര്.
ദേശീയ ദുരന്തനിവാരണസേന പത്തുമണിക്കുറിലേറെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാവിലെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഴല്‍ക്കിണറിലേക്ക് ഓക്സിജന്‍ എത്തിക്കുകയും പേടിക്കാതിരിക്കാന്‍ മാതാപിതാക്കളുടെ ശബ്ദം റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ സുജിത് ദാരുണമായി മരിച്ച സംഭവം നടന്ന് ഒരാഴ്ച ആകുമ്പോഴാണ് ഹരിയാനയിലും സമാനസംഭവം നാടിനെ ദുഖത്തിലാഴ്‍ത്തുന്നത്.
ദേശീയ ദുരന്ത നിവാരണ സേന ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടിയെ പുറത്തെടുത്തുവെന്നും കുടുംബാംഗങ്ങളുടെ ശ്രദ്ധക്കുറവ്കൊണ്ടാണ് കുഴൽകിണർ മൂടാതെ അപകടം ഉണ്ടായതെന്നുമാണ് സ്ഥലം എംഎൽഎയായ ഹർവിന്ദർ കല്യാൺ വ്യക്തമാക്കുന്നത്.