ഇന്ത്യൻ വിമാനത്തെ വളഞ്ഞ് പാക്കിസ്ഥാൻ; പേടിച്ചുവിറച്ച് യാത്രക്കാർ; ഭീതിയുടെ ഒരു മണിക്കൂർ

pakistan-jet-18
SHARE

ഡൽഹിയും ഇസ്‌ലാമാബാദും തമ്മിലുള്ള സംഘർഷത്തിനിടയിൽ കാബൂറിലേക്ക് പുറപ്പെട്ട ഇന്ത്യൻ യാത്രാവിമാനത്തെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ ഒരുമണിക്കൂറോളം തടഞ്ഞിട്ടെന്ന് റിപ്പോർട്ട്. വിമാനത്തിലധികവും ഇന്ത്യൻ യാത്രക്കാരായിരുന്നു. താഴ്ന്ന് പറക്കാനും വിമാനത്തിന്റെ വിവരങ്ങളും പങ്കുവെക്കാൻ പാക് പൈലറ്റുമാർ ആവശ്യപ്പെട്ടു. 

സെപ്തംബർ 23നാണ് സംഭവം. രണ്ട് പാക്കിസ്ഥാൻ എഫ് -16 പോർവിമാനങ്ങൾ വിമാനം പറത്തിയ പൈലറ്റിനോട് ഉയരം കുറയ്ക്കാനും ഫ്ലൈറ്റ് വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടപ്പോൾ സ്പൈസ് ജെറ്റ് വിമാനം പാക്ക് നഗരങ്ങൾക്ക് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനത്തിൽ 120 യാത്രക്കാരാണുണ്ടായിരുന്നത്. 

വിമാനത്തിന് ഇരുഭാഗത്തുമായി പാക്കിസ്ഥാൻ എഫ് -16 ജെറ്റുകൾ അകമ്പടി വന്നപ്പോൾ പാക്ക് പൈലറ്റുമാർക്ക് സ്പൈസ് ജെറ്റ് ക്യാപ്റ്റൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. ഇത് ഇന്ത്യൻ വാണിജ്യ വിമാനമായ സ്പൈസ് ജെറ്റ് ആണെന്നും യാത്രക്കാരുമായി ഷെഡ്യൂൾ അനുസരിച്ച് കാബൂളിലേക്ക് പോകുകയും ചെയ്യുന്നു എന്നറിയിച്ചു. 

പാക്കിസ്ഥാൻ ജെറ്റുകളും അവയുടെ പൈലറ്റുമാരെയും വിമാനത്തിലെ യാത്രക്കാർക്ക് കാണാൻ കഴിഞ്ഞിരുന്നു. ഇതോടെ യാത്രക്കാർ പേടിച്ചു വിറച്ചു. പാക്ക് പൈലറ്റുമാർ കൈകൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നതെല്ലാം യാത്രക്കാർ ഭീതിയോടെ കണ്ടിരുന്നു. ഇതിനിടെ യാത്രക്കാരോടെല്ലാം വിമാനത്തിന്റെ ജനൽ ഗ്ലാസ് മറയ്ക്കാൻ പൈലറ്റ് ആവശ്യപ്പെടുകയും ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും അറിയിക്കുകയായിരുന്നു.

യാത്രാ വിമാനത്തിന്റെ ഉയരം കുറയ്ക്കാൻ പാക്കിസ്ഥാൻ യുദ്ധവിമാന പൈലറ്റ് കൈ അടയാളങ്ങളിലൂടെ സ്പൈസ് ജെറ്റ് പൈലറ്റിന് നിർദ്ദേശം നൽകിയതായി വിമാനത്തിലെ യാത്രക്കാരിലൊരാളാണ് വെളിപ്പെടുത്തിയത്. ലഭ്യമായ സ്രോതസ്സുകൾ പ്രകാരം ഓരോ ഫ്ലൈറ്റിനും അതിന്റെതായ കോഡ് ഉണ്ട്. സ്പൈസ് ജെറ്റ് 'എസ്ജി' ( SG -21) എന്നറിയപ്പെടുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും പാക്കിസ്ഥാനിലെ എയർ ട്രാഫിക് കണ്ട്രോൾ അധികൃതർ സ്പൈസ് ജെറ്റിനെ 'ഐ‌എ' എന്ന് തെറ്റിദ്ധരിക്കുകയും ഇന്ത്യൻ ആർമി അല്ലെങ്കിൽ ഇന്ത്യ എയർഫോഴ്സ് എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു.

ഐ‌എ കോഡുമായി ഇന്ത്യയിൽ നിന്ന് വരുന്ന ഒരു വിമാനത്തെക്കുറിച്ച് പാക്കിസ്ഥാൻ എടിസി റിപ്പോർട്ട് ചെയ്തപ്പോൾ അവർ ഉടൻ തന്നെ എഫ് -16 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വിമാനത്തെ തടയുകയായിരുന്നു. ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് കടക്കുന്നതുവരെ പാക്കിസ്ഥാൻ പോർവിമാനങ്ങൾ സ്പൈസ് ജെറ്റിനെ പിന്തുടർന്നു.

ബാലക്കോട്ട് ആക്രമണത്തിന് മാസങ്ങൾ കഴിഞ്ഞാണ് വ്യോമപാതകൾ ഭാഗികമായി തുറക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്. ഈ പാതകളിലൂടെ പോകുന്ന യാത്രാവിമാനങ്ങളെപ്പോലും സംശയത്തോടെയാണ് പാക്കിസ്ഥാൻ വീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

MORE IN INDIA
SHOW MORE
Loading...
Loading...