ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനഃരാരംഭിക്കണമെങ്കിൽ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ അനുമതി വേണമെന്ന് ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ– പാക്കിസ്ഥാൻ പരമ്പരകൾ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര തുടങ്ങുമോയെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടുമാണു ചോദിക്കേണ്ടത്. ഇരുവരുടെയും അനുമതിയോടെ മാത്രമേ മൽസരങ്ങൾ ആരംഭിക്കാൻ സാധിക്കൂ. അതിനാൽ ചോദ്യത്തിന് ഉത്തരം നൽകാനാകില്ല– ഗാംഗുലി പറഞ്ഞു. കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യമായി ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാനിറങ്ങുമ്പോൾ ടീമിനെ നയിച്ചത് ഗാംഗുലിയായിരുന്നു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അവസാനമായി ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടന്നത് 2012ലും. കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.
ഈ മാസം 23 നാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി അധികാരമേൽക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അടുത്ത വർഷം സെപ്റ്റംബർ വരെ ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും.