വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും സുരക്ഷയും വേണമെന്ന പി ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി. ഈ മാസം 24 വരെയാണ് കസ്റ്റഡി.
കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ സമീപിച്ചിരുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, സുരക്ഷ, വെസ്റ്റേണ്‍ ടൊയ്‌ലറ്റ്, മരുന്നുകള്‍, കണ്ണട, എസി മുറി എന്നിവ നല്‍കണമെന്നായിരുന്നു ചിദംബരത്തിന്റെ ആവശ്യം. എന്നാല്‍ എസി മുറിയും പ്രത്യേക സെല്ലും അനുവദിക്കാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു. ബാക്കിയെല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.
ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.