പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെയും മുന്നിൽ മാമലപ്പുരത്ത് കലാപരിപാടികൾ അവതരിച്ചത് മലയാളി സംഘം.
ഇരുപത്തിയെട്ടു മിനിറ്റിനുള്ളിൽ ഗാന്ധി മുതൽ രാമൻ വരെയും ഭരതനാട്യംമുതൽകഥകളിവരെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകിയത് കഥകളി കലാകാരൻ സദനം ബാലകൃഷ്ണൻ അടക്കമുള്ള ചെന്നൈ കലാക്ഷേത്രയിലെ കലാകാരൻമാരാണ്.
ഭരതനാട്യത്തിലെ അലാരിപ്പോടെയാണു വേദിയുണർന്നത്. പിന്നാലെ കഥകളിയും മോഹിനിയാട്ടവുമെത്തിയതോടെ വേദിക്കു മലയാളിത്തം. കലാക്ഷേത്ര സ്ഥാപക രുക്മിണീ ദേവിയുടെ നൃത്തനാടകമായ മഹാപട്ടാഭിഷേകത്തിന്റെ ഒരു ഭാഗമായ സേതുബന്ധനമാണു പിന്നീട് വേദിയിലെത്തിയത്.
രാമനും വാനരന്മാരും കടൽ മുറിച്ചുകടക്കുന്നരംഗമാണു അവതരിപ്പിച്ചത്. ശേഷം ഗാന്ധിജിയുടെയും രുക്മിണീ ദേവിയുടെയും ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള ശാന്തി സൂത്ര നൃത്ത നാടകം.
. ഭരതനാട്യത്തിലെ തില്ലാനയ്ക്കു ശേഷം സംഘാംഗങ്ങൾ ഒരുമിച്ചു രഘുപതി രാഘവ രാജാറാം പാടിയതോടെ കലാവിരുന്നിനു തിരശ്ശീല വീണു. കലാപ്രകടനം ആസ്വദിച്ച ഷി ചിൻ പിങ്ങും മോദിയും കലാകാരന്മാർക്കൊപ്പം വേദിയിൽ കയറി ഫോട്ടോയെടുത്താണ് മടങ്ങിയത്.
പങ്കെടുത്ത 58 കലാകാരന്മാരിൽ നാൽപതോളം പേർ മലയാളികളായിരുന്നു.കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രന്റെ നേതൃത്വത്തിൽ സദനം ബാലകൃഷ്ണൻ, ഹരിപത്മൻ, ജയകൃഷ്ണൻ, രാജേഷ്, ശ്രീനാഥ്, തുടങ്ങിയവർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു.