ജര്‍മന്‍ ഫുട്ബോള്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഇന്ത്യയില്‍ അക്കാദമി ആരംഭിക്കുന്നു. 12വയസില്‍ താഴെയുള്ള കുട്ടികളെ അക്കാദമിയിലെത്തിക്കാന്‍ കേരളത്തിലും സെലക്ഷന്‍ ട്രയല്‍സ് നടത്തും . മരിയോ ഗോട്സെ, ജേഡന്‍ സാഞ്ചോ തുടങ്ങിയ ലോകോത്തരതാരങ്ങളെ സമ്മാനിച്ചത് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ വിവിധ അക്കാദമികളാണ് .
ഫുട്ബോള്‍ ജീവശ്വാസമായി കൊണ്ടുനടക്കുന്ന വലിയൊരു വിഭാഗമുണ്ടായിട്ടും നല്ലകളിക്കാരുണ്ടാകുന്നില്ലെന്ന ഇന്ത്യയുടെ ശാപം തീര്‍ക്കാന്‍ ജര്‍മനിയില്‍ നിന്നൊരു കൈത്താങ്. ഫുട്ബോള്‍ നഴ്സറികളില്‍ പേരുകേട്ട ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കുട്ടിതാരങ്ങള്‍ക്കായി ചെന്നൈയില്‍ അക്കാദമി തുറക്കുന്നു.
കേരളത്തില്‍ മലബാര്‍ കേന്ദ്രീകരിച്ചായിരിക്കും സെലക്ഷന്‍ ടൂര്‍ണമെന്റുകള്‍ . നിലവില്‍ മണിപ്പൂരിലും മിസോറാമിലും ടൂര്‍ണമെന്റുകള്‍ തുടങ്ങിക്കഴിഞ്ഞു. ഡോര്‍ട്ട്മുണ്ടിന്റെ കോച്ചുമാര്‍ നേരിട്ടെത്തി പരിശീലനത്തിനു നേതൃത്വം നല്‍കും. ക്ലബിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കായിക രംഗത്തെ പ്രമുഖ സംഘാടകരായ വേൺഡ് വൺ സ്പോർട്സുമായി ചേര്‍ന്നുള്ള സംരംഭം.