സുഖോയിൽ നിന്നും അസ്ത്ര തൊടുത്തു; പരീക്ഷണം വിജയം; ഇന്ത്യയ്ക്ക് വാനോളം അഭിമാനം

ഇന്ത്യൻ വ്യോമസേന ചൊവ്വാഴ്ച ഒഡീഷ തീരത്ത് നിന്ന് എയർ-ടു-എയർ മിസൈൽ അസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഉപയോക്തൃ പരീക്ഷണങ്ങളുടെ ഭാഗമായി സുഖോയ് -30 എം‌കെ‌ഐയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലാണ് അസ്ത്ര. പശ്ചിമ ബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ്-30 എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

വിവിധ റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിങ് സിസ്റ്റം (ഇഒടിഎസ്), സെൻസറുകൾ എന്നിവ ഉപയോഗിച്ച് മിസൈൽ ട്രാക്കുചെയ്താണ് പരീക്ഷണം വിജയകരമായി നടപ്പിലാക്കിയത്. ടെസ്റ്റ് വിജയകരമായി നടത്തിയതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആർഡിഒ, വ്യോമസേന ടീമുകളെ അഭിനന്ദിച്ചു.

70 കിലോമീറ്ററിലധികം ദൂരപരിധിയിൽ പ്രയോഗിക്കാൻ ശേഷിയുളള തദ്ദേശീയമായി നിർമിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലാണ് അസ്ത്ര. മണിക്കൂറിൽ 5,555 കിലോമീറ്ററിലധികം വേഗത്തിൽ മിസൈലിന് ലക്ഷ്യത്തിലേക്ക് പറക്കാൻ കഴിയും. ഇതിന് 15 കിലോഗ്രാം വരെ പോർമുന വഹിക്കാൻ കഴിയും. ഡിആർഡിഒയും മറ്റ് 50 പൊതു, സ്വകാര്യ സ്ഥാപനങ്ങളും ചേർന്നാണ് അസ്ത്ര മിസൈൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അസ്ത്ര മിസൈലുകളെ ഉൾക്കൊള്ളുന്നതിനായി സുഖോയ് -30 എം‌കെ‌ഐ ജെറ്റുകളുടെ പരിഷ്കാരങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നേരത്തെ തന്നെ നടത്തിയിരുന്നു.