‘പൊലീസ് എത്തിയത് രേഖകളില്ലാതെ; ആയുസ്സിന്റെ അധ്വാനം കൊണ്ടുപോയി’

pune-police-web-plus
SHARE

സെര്‍ച്ച് വാറന്‍ഡ് പോലുമില്ലാതെയാണ് പുണെ പൊലീസ് വീട് റെയ്ഡ് ചെയ്യാനെത്തിയതെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും മലയാളിയുമായ ഹനി ബാബു എം.ടി മനോരമ ന്യൂസിനോട് പറഞ്ഞു. ഭീമ കൊറേഗാവ് കലാപക്കേസില്‍ മലയാളികളായ അധ്യാപക ദമ്പതികളുടെ നോയ്ഡയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് പുണെ പൊലീസ് റെയ്ഡ് നടത്തിയത്. ഹനി ബാബുവിന്‍റെ ഭാര്യ ജെന്നി റൊവേന ഡല്‍ഹി മിറാന്‍ഡ ഹൗസ് കേളേജില്‍ അധ്യാപികയാണ്. പൊലീസ് പരിശോധന ആറുമണിക്കൂര്‍ നീണ്ടുനിന്നുവെന്ന് ഹനി ബാബുവും ജെന്നിയും പറയുന്നു. 

മൂന്ന് പുസ്തകങ്ങളും ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്ക്കും പൊലീസ് പിടിച്ചെടുത്തു. 2018 ജനുവരിയില്‍ നടന്ന ഭീമ കൊറേഗാവ് അക്രമത്തിന് പിന്നിലെ മാവോയിസ്റ്റുകളുമായി ഹനി ബാബുവിന് ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് മലയാളിയായ റോണാ വില്‍സണ്‍ ഉള്‍പ്പെടെ വിചാരണയിലാണ്. 

ഇന്ന് സംഭവിച്ചതെന്താണ് ? അസോസിയറ്റ് പ്രഫസറായ ഹനി ബാബു പറയുന്നു. "രാവിലെ 6.30നാണ് 20 അംഗ സംഘം വാതിലില്‍ മുട്ടിയത്. പുണെ പൊലീസ് ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി. അഞ്ചുപേര്‍ യൂണിഫോമിലായിരുന്നു. ബാക്കിയുള്ളവര്‍ മഫ്തിയിലും. വീട്ടില്‍ പരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സെര്‍ച്ച് വാറന്‍ഡ് ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്നും ഈ കേസിന് അതിന്‍റെ ആവശ്യമില്ലെന്നും അവര്‍ മറുപടി നല്‍കി. പൊലീസുകാരാണെന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്ന് ഞാന്‍ ആരാഞ്ഞു. ഡോക്ടര്‍ ശിവാജി പവാര്‍ എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ കാണിച്ചുതന്നു. തുടര്‍ന്ന് സംഘത്തിലെ മുഴുവനാളുകളും എന്‍റെ അപ്പാര്‍ട്ട്മെന്‍റിലെ എല്ലാ മുറിയിലും പരിശോധന നടത്തി. ആറു മണിക്കൂര്‍ നീണ്ട തിരച്ചില്‍. ലാപ്ടോപ്പും ഹാര്‍ഡ് ഡിസ്ക്കും പെന്‍ ഡ്രൈവും പുസ്തകങ്ങളും പിടിച്ചെടുക്കുകയാണെന്ന് അവര്‍ അറിയിച്ചു. 

എന്‍റെ ഇ മെയില്‍ വിലാസത്തിന്‍റെയും സമൂഹമാധ്യമ അക്കൗണ്ടുകളുടെയും പാസ് വേര്‍ഡ് മാറ്റി. ഇ മെയിലും സമൂഹമാധ്യമ അക്കൗണ്ടുകളും അവര്‍ക്ക് ഇനിമുതല്‍ ഉപയോഗിക്കാനും നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. പക്ഷെ, എനിക്ക് കഴിയുന്നില്ല.

ലാപ് ടോപ്പിലും ഹാര്‍ഡ് ഡിസ്ക്കിലുമുള്ള വിവരങ്ങള്‍ എന്‍റെ അധ്യാപനത്തിന് ഏറെ അത്യാവശ്യമാണ്. വര്‍ഷങ്ങളായുള്ള പഠനഗവേഷണ വിവരങ്ങളും അതിലുണ്ട്. വീണ്ടും അതെല്ലാം തയ്യാറാക്കാനോ, കോപ്പിയെടുക്കാനോ സാധിക്കില്ല. എന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലം. കൃത്യമായൊരു ഉത്തരം പോലും നല്‍കാതെ, കാരണം പോലും ചൂണ്ടിക്കാട്ടാതെ എങ്ങിനെയാണ് ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക് എന്‍റെ ഗവേഷണ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതെന്ന് മനസിലാകുന്നില്ല. ഭാര്യയുടെയും മകളുടെയും ഫോണുകളും പിടിച്ചെടുത്തു. സുഹൃത്തുക്കളാരെയും വിളിക്കാനും അനുവദിച്ചില്ല.''

MORE IN INDIA
SHOW MORE
Loading...
Loading...