പാര്‍ലമെന്‍ററി സമിതികളില്‍ കോണ്‍ഗ്രസിനെ ഒതുക്കി കേന്ദ്രസര്‍ക്കാര്‍

rahul-gandhi-press-meet
SHARE

പാര്‍ലമെന്‍ററി സമിതികളില്‍ കോണ്‍ഗ്രസിനെ ഒതുക്കി കേന്ദ്രസര്‍ക്കാര്‍. നിര്‍ണായകമായ സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷസ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനായി പി ചിദംബരത്തിന് പകരം ആനന്ദ് ശര്‍മ്മ വന്നേക്കും.

പാര്‍ലമെന്‍റിന്‍റെ ധന, വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. പതിനേഴാം ലോക്സഭയിലെ വിവിധ പാര്‍ലമെന്‍ററി സമിതികളുടെ രൂപീകരണം ൈവകുന്നതിന്‍റെ കാരണം അന്വേഷിച്ചതായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരി. പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിക്ക് സുപ്രധാന പാര്‍ലമെന്‍ററി സമിതികളില്‍ ചിലതിന്‍റെ അധ്യക്ഷ സ്ഥാനം നല്‍കുകയെന്നത് കീഴ്‍വഴക്കമാണ്. എന്നാല്‍ ലോക്സഭയില്‍ ബിജെപിയുടെ അംഗബലം വര്‍ധിച്ച സാഹചര്യത്തില്‍ കീഴ്‍വഴക്കം പുനപരിശോധിക്കുകയാണ് പാര്‍ലമെന്‍ററികാര്യമന്ത്രാലയം. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് വീരപ്പ മൊയ്‍ലി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെയും ശശി തരൂര്‍ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെയും അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വീരപ്പ മൊയ്‍ലി സ്വീകരിച്ച നിലപാട് സര്‍ക്കാരിന് വലിയ തലവേദനയായി. ഇത്തവണ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അധ്യക്ഷ സ്ഥാനം അധിര്‍ രഞ്ജന്‍ ചൗധരിക്ക് ലഭിച്ചു. മറ്റ് സമിതികളില്‍ കോണ്‍ഗ്രസിന് കാര്യമായ പരിഗണന ലഭിക്കാനിടയില്ല. സര്‍ക്കാര്‍ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. െഎ.എന്‍.എക്സ് മീഡിയ കേസില്‍ ഉള്‍പ്പെട്ട പി ചിദംബരത്തിന് പകരം രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനാകും 

MORE IN INDIA
SHOW MORE
Loading...
Loading...