'എത്ര ആപ്പിൾ ട്രക്കുകൾ'? പാക്ക് ഭീകരരുടെ കോഡുകൾ പുറത്ത്; ജാഗ്രത

jammu-kashmir-security
SHARE

പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഒരു മാസത്തിലേറെയായി ജമ്മു കശ്മീരിൽ കടുത്ത നിയന്ത്രണങ്ങളാണ് . ജമ്മു കശ്മീരിൽ ഇപ്പോഴും അനിശ്ചിതാവസ്ഥയാണ്. പാക്കിസ്ഥാൻ നല്ലരീതിയിൽ പെരുമാറാൻ ആരംഭിച്ചാൽ ഭീകരരുടെ ഭീഷണിയും നുഴഞ്ഞുകയറ്റവും അവസാനിക്കും. പാക്കിസ്ഥാൻ അവരുടെ ടവറുകളിലൂടെ ഭീകരർക്കു സിഗ്നലുകൾ അയക്കുന്നത് നിർത്തിയാൽ നിയന്ത്രണങ്ങൾ അപ്പോൾ തന്നെ പിൻവലിക്കാം. ജമ്മു കശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും നിയന്ത്രണങ്ങളില്ല. അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ മാറി പാക്കിസ്ഥാന്റെ കമ്യൂണിക്കേഷൻ ടവറുകളുണ്ട്. അതിലൂടെ അവർ ഭീകരർക്കു സന്ദേശങ്ങൾ അയക്കാൻ ശ്രമിക്കുകയാണ്.

എത്ര ‘ആപ്പിൾ ട്രക്കുകൾ’ നീങ്ങുന്നുണ്ട്‌? അവയെ തടയാൻ കഴിയില്ലേ? ഞങ്ങൾ നിങ്ങൾക്ക് വളകൾ അയക്കണോ? തുടങ്ങിയ സന്ദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങൾ ശേഖരിക്കുന്നതിനായി ഭീകരർ ഉപയോഗിക്കുന്ന കോഡുകളാണ് ഇവ– ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നെങ്കിലും പാക്കിസ്ഥാൻ ഭീകരരിൽനിന്നു കശ്മീരികളുടെ ജീവൻ സംരക്ഷിക്കാൻ ദൃഢനിശ്ചയത്തിലാണ്. പാക്കിസ്ഥാന് അശാന്തി സൃഷ്ടിക്കാനുള്ള ഒരേയൊരു ഉപകരണം ഭീകരതയാണ്. ഇതുവരെ 230 പാക്ക് ഭീകരരെ കണ്ടെത്തി. അവരിൽ ചിലർ നുഴഞ്ഞുകയറി, ചിലരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ 199 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ 10 ഇടങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന പൊലീസും കേന്ദ്രസേനകളും ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിനാൽ സൈനിക അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ല. ഭീകരരോടു പോരാടാൻ സൈന്യം ഉണ്ട്. 370ാം വകുപ്പ് റദ്ദാക്കിയതിനെ ഭൂരിപക്ഷം കശ്മീരികളും പിന്തുണയ്ക്കുന്നെന്നു പൂർണ ബോധ്യമുണ്ട്. ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങളും സാമ്പത്തിക പുരോഗതിയും ലഭിക്കുമെന്ന് അവർക്കറിയാം. ഏതാനും അക്രമികൾ മാത്രമാണ് ഇതിനെ എതിർക്കുന്നതെന്നും ഡോവൽ‌ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...