ഏതൊരു സാധാരണക്കാരന്റെയും സ്വപ്നങ്ങളിലൊന്നാണ് ഒരു സർക്കാർ ജോലി. ഒരു സർക്കാർ ജോലിക്കു വേണ്ടി ആഹോരത്രം അധ്വാനിക്കുന്നത് നിരവധിപ്പേരാണ്. എന്നാൽ ബീഹാറിൽ ഒരാൾ ഒരേ സമയം മൂന്നു തസ്തികകളിലാണ് ജോലി ചെയ്തത്. അതും 30 വർഷത്തോളമാണ് ഇയാൾ 'കുമ്പിടി'യായി സുഖിച്ചത്. സുരേഷ് റാമണയെന്ന വ്യക്തിയാണ് 30 വർഷമായി മൂന്ന് തസ്തികകളിലെയും ശമ്പളവും ആനുകൂല്യവും പറ്റി ജീവിച്ചത്.
1988 ല്‍ പാട്‌ന കെട്ടിട നിര്‍മാണ വകുപ്പിന്റെ കീഴില്‍ ജൂനിയര്‍ എഞ്ചിനീയറായാണ് സുരേഷ് റാം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒരുവര്‍ഷത്തിന് ശേഷം ഇയാള്‍ക്ക് സിറ്റി വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ജൂനിയര്‍ എഞ്ചിനീയറായി നിയമിച്ചുകൊണ്ടുള്ള നിയമന കത്ത് വന്നു. പിന്നാലെ അടുത്ത നിയമന കത്തുമെത്തി. ഒടുക്കം പിടിക്കപ്പെടുമ്പോള്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലാണ് ഇയാള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. കിഷന്‍ഗഞ്ച്, ബാങ്ക, സുപോള്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് രാം ജോലി ചെയ്തിരുന്നത്. മൂന്ന് വകുപ്പുകളില്‍ നിന്നുമുള്ള ശമ്പളം എല്ലാമാസവും കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു. വന്നു കയറിയ മഹാലക്ഷ്മിയെ സുരേഷ് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെ ജീവിതം സുഭിക്ഷമായി.
ബീഹാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം, ചിലവ്, സ്വത്ത് എന്നിവ നിരീക്ഷിക്കുന്ന കോംപ്രെഹെന്‍സീവ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റ(സി.എഫ്.എം.എസ്) മാണ് സുരേഷ് റാമിന്റെ കള്ളക്കള്ളി കണ്ടുപിടിച്ചത്. ആധാര്‍, പാന്‍, ജനന തിയതി തുടങ്ങിയവ സി.എഫ്.എം.എസില്‍ രേഖപ്പെടുത്തണം. ഇങ്ങനെ ഇവയെല്ലാം രേഖപ്പെടുത്തണം. എന്നാൽ സുരേഷ് ഇതിന് തായാറാകാതെ വന്നതോടെ വിശദമായി അന്വേഷണം നടത്തി. അങ്ങനെയാണ് കുമ്പിടി ജീവിതം പൊളിയുന്നത്. ഇത്രയും കാലം ആനുകൂല്യവും പറ്റി മൂന്ന് ജോലിയിൽ തുടർന്നത് സർക്കാർ സംവിധാനങ്ങളുടെ പിഴവാണെന്നാണ് വിലയിരുത്തൽ.