ആശുപത്രി വരാന്തയിൽ കിടന്ന് യുവതി പ്രസവിച്ചു. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുമുള്ള ക്രിമിനൽ അനാസ്ഥ. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് യുവതിയെ നിർബന്ധപൂർവം വരാന്തയിൽ വച്ച് പ്രസവിപ്പിച്ചത്. പ്രവസശേഷം അഡ്മിറ്റ് ചെയ്യാൻ വേണ്ടത്ര കിടക്ക ഇല്ലെന്ന കാരണത്താലാണ് ക്രൂരത.
ഫറൂഖബാദ് ജില്ലയിലെ റാ മനോഹർ ലോഹ്യ ആശുപത്രിയിലാണ് ഇത് നടന്നത്. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ എടുത്ത മൊബൈൽ വിഡിയോ പ്രദേശിക പത്രപ്രവര്‍ത്തകർ പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോയിൽ ആശുപത്രി വരാന്തയിൽ യുവതി ചോരയിൽ കുളിച്ചു കിടക്കുന്നത് കാണാം. മറ്റൊരറ്റത്തായി കുഞ്ഞിനെയും കാണാം. കുഞ്ഞിന്റെ ലിംഗം ഏതെന്ന് വ്യക്തമല്ല. ചെറിയ കഷണം തുണിയിലാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്.
കുറച്ച് സമയത്തിന് ശേഷം ഇവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ കുഞ്ഞിനെ എടുത്ത് നല്ല തുണിയിൽ പൊതിയുന്നതും കാണാം. പ്രസവ ശേഷം യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. സംഭവം പുറത്തായതോടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് മോണിക റാണി ഉത്തരവിട്ടിരിക്കുകയാണ്. നിരുത്തരവാദപരമായി പെരുമാറിയ എല്ലാവർക്കുമെതിരെ നടപടി എടുക്കുമെന്നും മോണിക റാണി വ്യക്തമാക്കി.