മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷികം ഇന്ന്. ശാസ്ത്രസാങ്കേതിക, വാർത്ത വിനിമയ രംഗങ്ങളിൽ ഇന്ന് രാജ്യത്ത് കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു. വീർ ഭൂമിയിലെ പുഷ്പാർച്ചനക്ക് പുറമേ ദേശീയതലത്തിലും സംസ്ഥാന തലത്തിലുമായി വിപുലമായ ആഘോഷങ്ങളാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.
ആധുനിക ഇന്ത്യയുടെ സൃഷ്ടാവെന്ന് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ചരിത്രത്തിന്‍റെ ഇടനാഴികളിൽ ഇന്നും പ്രശോഭിച്ച് നിൽക്കുകയാണ് രാജീവ് ഗാന്ധി. നരേന്ദ്ര മോദിയെ വികസന നായകനായി ബിജെപി ഉയർത്തിക്കാണിക്കുമ്പോൾ അതിനുള്ള കോൺഗ്രസിന്റെ മറുപടിയും രാജീവ് ഗാന്ധി തന്നെ.
രാജ്യത്ത് ഉപയോഗത്തില്‍ കൊണ്ട് വന്ന കംപ്യൂട്ടറുകള്‍, ആശയവിനിമയ ശ്യംഖല,എം.ടി.എന്‍.എല്‍ വഴി 243 വിദേശരാജ്യങ്ങളുമായി രാജ്യത്തെ ബന്ധിപ്പിച്ചത്,ലോകത്തെ മികച്ച കമ്പനികളായി വളര്‍ന്ന ഐ.ടി സംരംഭങ്ങള്‍,ഇന്ത്യന്‍ റെയില്‍വെയിലെ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം, ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമായ പഞ്ചായത്തീരാജ് നടപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇന്ദിര ഗാന്ധിയുടെ മരണത്തോടെ നാൽപ്പതാം വയസിലാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം കോൺഗ്രസിന് ലഭിച്ചു. 1991 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുംപത്തൂരിൽ വെച്ച് രാജീവ് ഗാന്ധി കൊലചെയ്യപെടുമ്പോൾ രാജ്യത്തിനു നഷ്ടപ്പെട്ടത് ധിഷണാശാലിയായ ഒരു നേതാവിനെയായിരുന്നു.
സെമിനാറുകൾ, ക്ലാസുകൾ, പ്രചാരണപരിപാടികൾ എന്നിവയടക്കം വിപുലമായ ആഘോഷമാണ് രാജീവ് ഗാന്ധിയുടെ ജന്മവാര്ഷിക ദിനത്തിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കോൺഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്.