ഡൽഹി പശ്ചിമ വിഹാറിൽ ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബുദ്ധ വിഹാര്‍ സ്വദേശി മാനവ് ശര്‍മ (28) ആണ് മരിച്ചത്. സിവിൽ എൻജിനീയറായ മാനവ് സഹോദരിമാർക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയാണ് അപകടത്തിൽപെട്ടത്. മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയി.
സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനു ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള ഇത്തരം നൂലുകൾ ഉപയോഗിക്കുന്ന പട്ടങ്ങളുടെ നിർമാണവും വിതരണവും രാജ്യത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പശ്ചിമ വിഹാര്‍ പ്രദേശത്തെ ഫ്‌ളൈ ഓവറിനു സമീപത്തായിരുന്നു അപകടം. പട്ടത്തിന്റെ നൂൽ, ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മാനവ് ശർമയുടെ കഴുത്തിൽ ചുറ്റുകയും തൊണ്ടയിൽ അസാധാരണമായ വിധം മുറിവുണ്ടാക്കുകയും ചെയ്തു. സ്കൂട്ടർ നിയന്ത്രിക്കാൻ പോലുമാകാതെ മാനവ് ശർമ താഴെ വീണു. ഉടൻ മാനവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വരെ നഗരത്തില്‍ പട്ടത്തിന്റെ നൂലു കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മേഖലയില്‍ ആളുകള്‍ പട്ടം പറത്താറുണ്ട്.