വിഷമയമായ രീതിയില്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന മൂന്ന് ഫാക്ടറികള്‍ പൊലീസ് റെയ്ഡ് ചെയ്തു. മധ്യപ്രദേശില് നടന്ന റെയ്ഡില്‍ 57 പേരെ പൊലീസ് പിടികൂടിയെന്നും റിപ്പോര്ട്ട്. ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശത്ത് മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലാണ് റെയ്ഡ് നടന്നത്.
20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച10,000 ലിറ്റര്‍ വ്യാജ പാലും 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തു. ഒപ്പം ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്നു പിടികൂടിയതായി വ്യക്തമാകുന്നു. അഞ്ച് രൂപ ചിലവ് വരുന്ന ഒരു ലിറ്റര്‍ പാല്‍, 45 മുതല്‍ 50 രൂപക്കാണ് വിറ്റുകൊണ്ടിരുന്നത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഈ പ്ലാന്റുകളിലെ പാല്‍ ആണ് ഉപയോഗിച്ചിരുന്നത്. 30 ശതമാനം പാലും ബാക്കി മറ്റ് വസ്തുക്കളും ചേര്‍ത്താണ് ഇവിടെ പാല്‍ നിര്‍മിച്ചിരുന്നത്.
പാലിനോടൊപ്പം ഷാംപൂ, വെളുത്ത പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ ചേര്‍ത്താണത്രേ കൃത്രിമ പാല്‍ നിർമിക്കുക. ഇതേ ഫോര്‍മുല ഉപയോഗിച്ച് കൃത്രിമമായി വെണ്ണയും ഉണ്ടാക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക വലിയ നഗരങ്ങളിലും ഈ പാലും വെണ്ണയും ആണ് വില്‍ക്കപ്പെടുന്നത്.