ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാർഥികളെ മർദിച്ചെന്ന് പരാതി. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും വിദ്യാർഥികളെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിക്കുകയും ചെയ്തു. അക്രമത്തിൽ വിദ്യാർഥികൾക്ക് പരുക്കേറ്റു. 'ജയ് ശ്രീ റാം' വിളിക്കാൻ നിർബന്ധിച്ചെന്നും വിദ്യാർഥികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാർഥികളുടെ തലക്കും കൈക്കുമാണ് പരുക്കേറ്റത്. സംഭവത്തിൽ കേസ് രജിസ്റ്റർ െചയ്തിട്ടുണ്ട്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.
ഉന്നാവോയിലെ സാദർ മേഖലയിലെ ദാറുൽ ഉലൂം ഫയിസേ ആം മദ്രസയിലെ മൂന്ന് വിദ്യാർഥികൾക്കാണ് മർദനമേറ്റത്. സ്ഥലത്തുനിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടിലെത്തിയ സൈക്കിളും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനേ സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്.