മൂന്ന് പതിറ്റാണ്ടുകള്‍ മുന്‍പത്തെ കസ്റ്റഡി മരണക്കേസിന്‍റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ച് ദീപിക സിങ് രജാവത്ത്. സഞ്ജീവ് ഭട്ടിന് നിയമ സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ദീപിക മുൻകൈ എടുക്കും. കഠ്വ സംഭവത്തിൽ ഇരയായ കുഞ്ഞിന് വേണ്ടി ആദ്യം ശബ്ദം ഉയർത്തിയതും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തതും ദീപികയുടെ പോരാട്ടത്തിലൂടെയായിരുന്നു. ഇതോടെ രാജ്യത്തിന്റെ ശ്രദ്ധ തന്നെ നേടി ഇൗ അഭിഭാഷക. ഇപ്പോൾ നീതിക്കായി അഭ്യർഥിക്കുന്ന സഞ്ജീവ് ഭട്ടിന്റെ കുടുംബത്തിനൊപ്പവും പിന്തുണയുമായി ദീപിക എത്തിയിരിക്കുകയാണ്.
സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ടിനെയും മകന്‍ ശാന്തനു ഭട്ടിനെയും കണ്ട ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രം ദീപിക ട്വിറ്ററിൽ പങ്കുവച്ചു. സഞ്ജീവ് ഭട്ടിന്‍റെ കേസുമായി ബന്ധപ്പെട്ട് വിജയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും. എന്നാല്‍ ഭട്ടിന് അനുകൂലമായ രേഖകളില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കണ്ടെത്താന്‍ അഹമ്മദാബാദിലേക്ക് പോകുമെന്നും ദീപിക പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.